ചുങ്കത്തറയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി; എൽഡിഎഫിന് ഭരണം നഷ്ടമായി

Tuesday 25 February 2025 2:38 PM IST

മലപ്പുറം: ചുങ്കത്തറയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡന്റിനെതിരായ അവിശ്വാസം പാസായത്. അവിശ്വാസപ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.

നുസൈബ സുധീറിനെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം സിപിഎം രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പിവി അൻവർ ഇടപെട്ടതോടെയാണ് നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം.

ചുങ്കത്തറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനായിരുന്നു. നിലവിൽ ഇരുമുന്നണികൾക്കും പത്ത് വീതം അംഗങ്ങളാണുള്ളത്. അതുകൊണ്ട് നുസൈബയുടെ നിലപാടാണ് യുഡിഎഫിന്റെ അവിശ്വാസത്തിൽ നിർണായകമായത്. അവിശ്വാസപ്രമേയത്തിനിടെ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. പിവി അൻവർ ബസിൽ ഗുണ്ടകളെയിറക്കിയെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.