തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ സി.പി.എം പിന്നാലെ നടന്ന് വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. രമയ്ക്കെതിരായ മുൻമന്ത്രി എം.എം.മണിയുടെ വിവാദപരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയെ സ്തംഭിപ്പിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ, സഭാ കവാടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയും ശ്രമിച്ചത്. അവർ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് മണി പറഞ്ഞത്. പാർട്ടി കോടതി നടപ്പാക്കിയ വിധിയാണത്. പാർട്ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്. പിണറായി വിജയന്റെ പാർട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്. അതിന് നേതൃത്വം കൊടുത്ത ഒരാൾ, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയിൽ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണ്.
കേരളത്തിൽ വിധവകളെ ഉണ്ടാക്കുന്ന പാർട്ടിയാണ് സി.പി.എം. എത്രയോ കുടുംബങ്ങളിൽ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണിവർ. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന ഒരു പാർട്ടി നിയമസഭയിൽ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാർഷ്ട്യത്തിലും അതിനെ ന്യായീകരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ കൊലയാളികളുടെ കൊലവിളി കേട്ടുകൊണ്ടിരിക്കുകയാണെന്ന് മറക്കരുത്- സതീശൻ പറഞ്ഞു.
പറഞ്ഞതിൽ നാക്കുപിഴയില്ലെന്ന് എം.എം. മണി
നിയമസഭയിൽ കെ.കെ. രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ നാക്കുപിഴയില്ലെന്ന് എം.എം. മണി വ്യക്തമാക്കി. പറഞ്ഞത് മുഴുവനാക്കാൻ സമ്മതിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താൻ പറഞ്ഞത്. പാർട്ടി നേതൃത്വം പറഞ്ഞാൽ പരാമർശം പിൻവലിക്കാമെന്നും എം.എം. മണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിവാദപരാമർശത്തിനെതിരെ പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ ബഹളമുണ്ടാക്കിയ അവസരത്തിൽ മണി സഭയിൽ വന്നില്ല.
കെ.കെ. രമയ്ക്ക് വിഷമമുണ്ടായെങ്കിൽ അതിന് താനെന്ത് ചെയ്യണമെന്ന പതിവ് പ്രതികരണമാണ് ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം നടത്തിയത്. പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ധനാഭ്യർത്ഥന ചർച്ചയ്ക്കിടയിലാണ് എം.എം. മണി നിയമസഭയിൽ കെ.കെ. രമയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ''ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ് സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു പരാമർശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.
എം.എം. മണിയെ വഴിയിൽ തടയും
എം.എം. മണി നിയമസഭയിൽ കെ.കെ. രമയ്ക്കെതിരേ നടത്തിയ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് മണിയെ വഴിയിൽ തടയുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീവിരുദ്ധതയാണ് എം.എം. മണി പറഞ്ഞുകൊണ്ടിരിക്കുന്നത്. കെ.കെ. രമയ്ക്ക് വിധവയാകാനുള്ള വിധിയുണ്ടാക്കിയത് സി.പി.എമ്മാണ്. കൊലയാളികളെ മഹത്വവത്കരിക്കുന്നതും വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കാൻ കൂട്ടുനിന്നതും സി.പി.എം ആണ്. മര്യാദയുടെ അതിരുലംഘിച്ചുപോകാൻ എം.എം. മണിയെ കോൺഗ്രസ് അനുവദിക്കില്ല.
അനുകൂലിച്ച് വിജയരാഘവനും ജയരാജനും; ഒഴിവാക്കേണ്ടിയിരുന്നുവെന്ന് സി.പി.ഐ
കെ.കെ. രമ എം.എൽ.എയ്ക്കെതിരായ മുൻമന്ത്രി എം.എം. മണിയുടെ വിവാദപരാമർശം ദുരുദ്ദേശ്യമുണ്ടായിരിക്കില്ലെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ, പരാമർശത്തിൽ പ്രശ്നമില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പ്രതികരിച്ചു.
മണിയെ നിയന്ത്രിക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു. അത്തരം പരാമർശങ്ങൾ പിൻവലിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് നടപടി. രാഷ്ട്രീയ സംവാദങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വേദനകളെ ഉപയോഗിക്കുന്നത് അപലപനീയമാണ്. ഇത്തരം പരാമർശങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷത്തിന്റെയും ഭാഗത്തുനിന്നുണ്ടാകരുതായിരുന്നെന്നും ആനി രാജ പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തിന് വേഗം പോകേണ്ടതിനാലാണ് നിയമസഭയിലെ പ്രതിഷേധവും ഇറങ്ങിപ്പോക്കുമെന്ന് ഇ.പി. ജയരാജൻ പരിഹസിച്ചു. മണി മാപ്പ് പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ വിഷയം അവസാനിച്ചെന്ന് എ. വിജയരാഘവനും പറഞ്ഞു.
ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനേക്കാൾ നീചമാണ് ഇപ്പോഴത്തെ സി.പി.എം അധിക്ഷേപമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. കെ.കെ. രമ കേരളത്തിനാകെ അഭിമാനമാണെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |