കേരളത്തിലെ ഈ പ്രദേശങ്ങളില്‍ വിഷപ്പാമ്പുകളുടെ എണ്ണം കൂടുന്നു, അതിന് പ്രധാന കാരണം ഇതാണ്

Tuesday 03 February 2026 8:44 PM IST

തിരുവനന്തപുരം: അടുത്തകാലത്തായി പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ പാമ്പിന്റെ കടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ്. കൊടും വിഷമുള്ള പാമ്പുകളുടെ സാന്നിദ്ധ്യം കേരളത്തില്‍ നരഗ - ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്നിട്ടുണ്ട്. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും വീടുകള്‍ക്കുള്ളിലും വരെ പാമ്പുകള്‍ കയറുന്ന നിരവധി സംഭവങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളത്തില്‍ വിഷപ്പാമ്പുകളുടെ എണ്ണം വര്‍ദ്ധിച്ചതാണോ ഇതിന് കാരണമെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നി ജി.എസ്.

കേരളത്തില്‍ പാമ്പുകളുടെ എണ്ണം കൂടുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പിടികൂടുന്നവയില്‍ ഏറിയപങ്കും നഗരങ്ങളില്‍ നിന്നാണ്. നമ്മുടെ നാട്ടിലെ മാലിന്യപ്രശ്‌നം ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാലിന്യം വര്‍ദ്ധിക്കുമ്പോള്‍ അവിടെ എലികള്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ സാന്നിദ്ധ്യം കൂടുതലാണ്. ഇവയെ പിടികൂടാനാണ് പാമ്പുകള്‍ എത്തുന്നത്. ധാരാളം എലികള്‍ ഉള്ളതിനാല്‍ത്തന്നെ ഭക്ഷണത്തിന് കുറവില്ലെന്ന സാഹചര്യം വരും. അതുകൊണ്ട് തന്നെ പാമ്പുകള്‍ ഈ പ്രദേശം വിട്ട് പോകാന്‍ തയ്യാറാവില്ല.

നഗരങ്ങളില്‍ നിന്ന് പിടികൂടുന്ന പാമ്പുകള്‍ക്ക് വലുപ്പവും സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്നും റോഷ്‌നി ജി.എസ് പറയുന്നു. ഗ്രാമങ്ങളില്‍ അത്രയും വലുപ്പമുള്ളവയെ കിട്ടാറുള്ളത് അപൂര്‍വമായി മാത്രമാണ്. അതുപോലെ തന്നെ പാമ്പിനെ കണ്ടാല്‍ ഉടനെ തല്ലിക്കൊല്ലുകയെന്ന സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. പാമ്പിനെ കൊല്ലുന്നത് നിയമപരമായി തെറ്റാണെന്നും അവയെ പിടികൂടാന്‍ ഇന്ന് സര്‍ക്കാര്‍തലത്തില്‍ സംവിധാനങ്ങളുണ്ടെന്ന അവബോധവും ജനങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.