SignIn
Kerala Kaumudi Online
Thursday, 19 September 2024 1.50 AM IST

ഇൻഷ്വറൻസ് പരിരക്ഷക്ക് വിരലടയാളക്കുരുക്ക്

Increase Font Size Decrease Font Size Print Page
in
ഇൻഷ്വറൻസ്

ആലപ്പുഴ: ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് 24 മണിക്കൂറിനകം രോഗികളുടെ വിരലടയാളം പതിക്കൽ നിർബന്ധമാക്കിയ കേന്ദ്ര മാനദണ്ഡം ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. കിടപ്പുരോഗികളുടെയുൾപ്പടെ പക്കലെത്തി വിരലടയാളം പതിപ്പിക്കാൻ ജീവനക്കാർ തയ്യാറായില്ലെങ്കിൽ രോഗിക്ക് ഇൻഷ്വറൻസ് പരിരക്ഷ പൂർണമായും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്ത് പല ആശുപത്രികളിലും ഇത്തരത്തിൽ രോഗികൾക്ക് ആനുകൂല്യങ്ങൾ നഷ്ടമായിട്ടുണ്ട്.

കഴിഞ്ഞ മാസം 24നാണ് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപയോഗിച്ച് സർക്കാർ ആശുപത്രികളിൽ അഡ്മിറ്റാവുന്നവർക്ക് പുതിയ മാനദണ്ഡം കേന്ദ്രം ഏർപ്പെടുത്തിയത്. കൃത്യസമയത്തിനുള്ളിൽ വിരലടയാളം പതിപ്പിക്കുന്ന ബയോമെട്രിക് ഓതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്ത പക്ഷം ചെലവുകൾക്കുള്ള പണം കൈയിൽ നിന്ന് അടയ്ക്കണം. വയോധികരുടെയും ഗുരുതരാവസ്ഥയിലും അബോധാവസ്ഥയിലും തുടരുന്ന രോഗികളുടെയും നടപടിക്രമങ്ങളിലാണ് ഇതോടെ പ്രതിസന്ധി നേരിടുന്നത്. പ്രായാധിക്യംമൂലം വിരൽപ്പാടുകൾ മായുന്നതും വെല്ലുവിളിയാകുന്നുണ്ട്.

ആനുകൂല്യം കിട്ടാൻ

 ആശുപത്രിയിൽ കിടത്തി 24 മണിക്കൂറിനകം രോഗിയുടെ വിരലടയാളം പതിച്ച് ഓതന്റിക്കേഷൻ പൂർത്തിയാക്കണം

 വിരലടയാളം പഴയ രേഖയുമായി ചേർന്നാൽ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളു

 ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ ഓതന്റിക്കേഷൻ നടപടികൾക്ക് പ്രായോഗിക ബുദ്ധിമുട്ട്

 വയോധികരുടെ വിരൽപ്പാടുകൾ മായുന്നതും വെല്ലുവിളി

ഉത്തരവിൽ ഭേദഗതി വേണം

സംസ്ഥാനത്ത് പല ആശുപത്രികളിലും രോഗികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. സാധാരണക്കാരായ രോഗികൾ സാമ്പത്തിക പ്രയാസം നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്രം പ്രസ്തുത ഉത്തരവ് പിൻവലിക്കുകയോ, ഭേദഗതി ചെയ്യുകയോ അർഹതയുള്ള രോഗികൾക്ക് ഇൻഷ്വറൻസ് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.

പുതിയ ഉത്തരവ് വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുള്ള രോഗികളുടെ പക്കൽ ജീവനക്കാർ നേരിട്ടെത്തി വിരലടയാളം ശേഖരിക്കുന്നുണ്ട്

-സാലി മുഹമ്മദ്, പൊതുപ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.