# അനർഹമായി കാർഡ് കൈവശം വച്ചാൽ നടപടി
ആലപ്പുഴ: ജില്ലയിൽ റേഷൻ കരിഞ്ചന്ത വ്യാപകമായതോടെ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. അനർഹമായി മുൻഗണനാ കാർഡ് സൂക്ഷിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കും.
പൊതുവിപണിയിൽ അരി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില വർദ്ധന നിയന്ത്രിക്കാൻ ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ വകുപ്പുകളുമായി ചേർന്നുള്ള സംയുക്ത പരിശോധനയും സജീവമാണ്. 2022 ജൂൺ മുതൽ ജില്ലയിൽ റേഷൻ കടകളിലും സ്വകാര്യ ഗോഡൗണുകളിലുമായി 721 പരിശോധനകൾ നടത്തി 114 ക്രമക്കേടുകൾ കണ്ടെത്തി.
മുൻഗണന കാർഡുകൾ അനധികൃതമായി ഉപയോഗിക്കുന്നവരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള പരിശോധനയായ 'ഓപ്പറേഷൻ യെല്ലോ' പുരോഗമിക്കുകയാണ്. അർഹരായവരെ പൊതു വിഭാഗത്തിൽ നിന്ന് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനായി. അനർഹർ കൈവശം വച്ചിരുന്ന 8896 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. 12.05 ലക്ഷം രൂപ പിഴ ഈടാക്കി. സർക്കാർ ഉദ്യോഗസ്ഥർ, 1000 ചതുരശ്രയടി വീടുള്ളവർ, ഉപജീവന മാർഗം അല്ലാതെ നാലുചക്ര വാഹനം സ്വന്തമായുള്ളവർ എന്നിവരിൽ നിന്ന് മുൻഗണന കാർഡുകൾ പിടിച്ചെടുത്തു. മുൻഗണന കാർഡിലെ അംഗങ്ങൾക്ക് സർക്കാർ ജോലി ലഭിച്ചാൽ റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ പിഴ ഈടാക്കണമെന്നാണ് നിയമം.
# ഫയൽ അദാലത്ത്
സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ അദാലത്തുകൾ നടത്തി തീർപ്പാക്കുന്നതിൽ ജില്ല മുന്നിലാണ്. 2020 വരെ സാങ്കേതിക തടസങ്ങളിൽ തട്ടിക്കിടന്ന ഫയലുകൾ അദാലത്തുകളിലൂടെ 100 ശതമാനം തീർപ്പാക്കി. 2022 ജൂൺ വരെയുള്ള 7531 ഫയലുകളാണ് കെട്ടിക്കിടന്നത്.
# പിടിച്ചെടുത്ത റേഷൻ ധാന്യങ്ങൾ കിലോഗ്രാമിൽ
അരി: 21,416
ഗോതമ്പ്: 564
പഞ്ചസാര: 10
ആട്ട: 150 പാക്കറ്റ്
മണ്ണെണ്ണ: 20 ലിറ്റർ
.......................
#പൊതു വിഭാഗത്തിലേക്ക് മാറ്റിയത്
കാർഡുകൾ: 8896
പിഴ: 12.05 ലക്ഷം
"ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ വർദ്ധിപ്പിച്ച് റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കി. അനർഹരായ മുൻഗണന കാർഡ് ഉടമകളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി പിഴ ഈടാക്കുന്നതിന് സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷൻ യെല്ലോ പദ്ധതിയിൽ ജില്ലാ ഒന്നാമതെത്തി.
ടി. ഗാനാദേവി, ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |