സൗജന്യ റേഷൻ പദ്ധതി നീട്ടിയെന്ന പ്രഖ്യാപനത്തിൽ അവ്യക്തത
ആലപ്പുഴ: കഴിഞ്ഞ ഡിസംബർ മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന സൗജന്യ റേഷൻ പദ്ധതി ഈ വർഷം ഡിസംബർ വരെ നീട്ടിയെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും, ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലാത്തത് റേഷൻ വ്യാപാരികൾക്ക് തലവേദനയാകുന്നു. കൊവിഡ് കാലത്ത് പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം അനുവദിച്ച അരിയാണ് വിതരണം ചെയ്യാനാവാതെ സംസ്ഥാനത്തെ റേഷൻ കടകളിൽ ക്വിന്റൽ കണക്കിന് കെട്ടിക്കിടക്കുന്നത്. ജില്ലയിൽ 60 ചാക്ക് വരെ അരി കെട്ടിക്കിടക്കുന്ന കടകളുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് അരി വകമാറ്റി വിതരണം ചെയ്യാൻ അനുമതി ലഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. മൂന്ന് മാസത്തോളമായി സൂക്ഷിച്ചിരിക്കുന്ന അരി ഇനിയും കാലതാമസം നേരിട്ടാൽ ഭക്ഷ്യയോഗ്യമല്ലാതാകുമോയെന്ന ഭയവും വ്യാപാരികൾക്കുണ്ട്. ഉപഭോക്താക്കൾക്ക് അരി വാങ്ങാൻ ജനുവരി 10 വരെ അവസരം നൽകിയിരുന്നു. എന്നിട്ടും പൂർണമായി വിറ്റഴിക്കാനായില്ല. വെള്ള കാർഡ് ഉടമകൾക്ക് ആറു കിലോ അരിയാണ് റേഷൻ. കുത്തരി, പച്ചരി, പുഴുക്കലരി എന്നിവ രണ്ട് കിലോ വീതമാണ് അനുവദിക്കുന്നത്. നിലവിൽ കൂടുതലും പച്ചരിയാണ് സ്റ്റോക്കിരിക്കുന്നത്.
വക മാറ്റിയാൽ തീരും പ്രശ്നം
പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം റേഷൻ കടകളിൽ മിച്ചമുള്ള ഭക്ഷ്യധാന്യം മഞ്ഞ്, പിങ്ക് വിഭാഗത്തിലേക്ക് വിതരണത്തിന് വകമാറ്റിയാൽ പ്രശ്നത്തിന് പരിഹാരമാകും. മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് സാധാരണ റേഷൻ വിഹിതം സൗജന്യമായി നൽകാൻ വന്ന പുതിയ പദ്ധതിയിൽ ഇവ ഉൾപ്പെടുത്താൻ അനുമതിയില്ലാത്തതാണ് വിനയായിരിക്കുന്നത്.
ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്
2022 ഡിസംബറിന് ശേഷം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമായിട്ടില്ല. ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകി വരുന്നത് തുടരും.
60 : ജില്ലയിൽ അറുപത് ചാക്ക് അരി വരെ കെട്ടിക്കിടക്കുന്ന റേഷൻ കടകൾ
അരി കൂടുതൽക്കാലം കെട്ടിക്കിടന്നാൽ ഭക്ഷ്യയോഗ്യമല്ലാതാകും. അടിയന്തരമായി ഇതര വിഭാഗക്കാരുടെ വിഹിതത്തിലേക്ക് ഈ ധാന്യ വിതരണം വകമാറ്റി ഉത്തരവിറക്കാൻ സർക്കാർ തയാറാകണം
- എൻ.ഷിജീർ, ഓർഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |