ആലപ്പുഴ: കുടുംബശ്രീയുടെ 'കേരള ചിക്കൻ പദ്ധതി'ക്ക് ആലപ്പുഴയിൽ അടുത്തമാസം തുടക്കമാകും. ഇതിനായി ഔട്ട്ലെറ്റുകളും ഫാമുകളും തുറക്കുന്നതിനുള്ള പ്രവർത്തനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലയിൽ നിലവിൽ 34 ഫാമുകളാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്ട്ലെറ്റുകൾ തുറക്കുകയാണ്കുടുംബശ്രീയുടെ ലക്ഷ്യം. നിലവിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 104 വിപണനകേന്ദ്രങ്ങളിലായി 328 ബ്രോയ്ലർ ഫാമുകളുമുണ്ട്. പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വിൽക്കുന്നതായാണ് കണക്ക്. അഞ്ച് വർഷത്തിനിടെ 150 കോടിയുടെ വിറ്റുവരവാണ് കമ്പനിക്ക് ലഭിച്ചത്. 297 വനിതകർഷകർക്ക് സ്ഥിരവരുമാനം ലഭ്യമാക്കാനായി.
80,000 കോഴികുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള സംവിധാനമാണ് പദ്ധതിയിൽ ജില്ലയിൽ ആവശ്യം. 10,000വീതം കോഴികളെ വളർത്താനുള്ള 8സർക്കിൾ ഉണ്ടാക്കണം. വൻകിട ഫാമുകൾക്കുള്ള സംവിധാനം ജില്ലയിൽ ഇല്ലാത്തതിനാൽ ആയിരം കോഴികളെ വളർത്താനുള്ള 80 ഫാമുകളാക്കാനും ആലോചനയുണ്ട്. റോഡുകളോട് ചേർന്ന ഫാമുകളാണ് വേണ്ടത്. 1200 ചതുരശ്രയടി വിസ്തീർണം ഉണ്ടാകണം. ഫാമുകൾ നിശ്ചയിച്ചാൽ മാത്രമേ വിപണനകേന്ദ്രത്തിന്റെ എണ്ണവും തിട്ടപ്പെടുത്താനാകൂ. ഫാമുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് കർഷകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കർഷകർക്ക് ലോൺ വ്യവസ്ഥയിൽ 1.5ലക്ഷം രൂപ വായ്പയായി കുടുംബശ്രീ നൽകും.
വിലക്കയറ്റം നിയന്ത്രിക്കാൻ
പൊതുവിപണിയിൽ കോഴിയിറച്ചിയുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് 2017ൽ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളായ കോഴികർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണ് പ്രവർത്തനം ഏകോപിക്കുന്നത്.
തീറ്റയും വാക്സിനും നൽകും
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണ് കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വാക്സിനും എത്തിച്ചു നൽകുന്നത്. ആദ്യഡോസ് വാക്സിൻ കർഷകർ സ്വന്തം ചെലവിൽ എടുത്ത ശേഷം ആവശ്യമായ ബില്ലും അനുബന്ധ രേഖകളും സമർപ്പിച്ചാൽ ചെലവഴിച്ച പണം കമ്പനി തിരികെ നൽകും. 45മുതൽ 50ദിവസം പ്രായമാകുമ്പോൾ കോഴികളെ കർഷകരിൽ നിന്ന് വാങ്ങി കമ്പനിയുടെ ഔട്ട്ലെറ്റുകളിൽ എത്തിക്കും. കർഷകന് മാർക്കറ്റ് വില നൽകിയാണ് കോഴികളെ ഫാമിൽ നിന്ന് സംഭരിക്കുന്നത്. വില കിലോക്ക് 13രൂപയായി നിജപ്പെടുത്തിയാണ് സംഭരണം.
80 : എല്ലാ ജില്ലയിലും 80 ഔട്ട്‌ലെറ്റുകൾ തുറക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം
150: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ അഞ്ചുവർഷത്തെ വിറ്റുവരവ് 150 കോടി
" സുരക്ഷിതവും സംശുദ്ധവുമായ കോഴിഇറച്ചി ലഭ്യമാക്കുന്നതിനൊപ്പം വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. മാർച്ചിൽ കേരള ചിക്കൻ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകും
- ശ്രീപ്രിയ, ജില്ല പ്രോഗ്രാം മാനേജർ, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |