# നെൽച്ചെടികളെ തളർത്തുംവിധം ചൂട്
ആലപ്പുഴ: കടുത്ത ചൂട് ജില്ലയിലെ പുഞ്ചക്കൃഷി വിളവെടുപ്പിനെ ബാധിക്കുമെന്ന് ആശങ്ക. നെൽച്ചെടികൾക്കു താങ്ങാനാകുന്നത് 23 മുതൽ 25 വരെ ഡിഗ്രി ചൂടാണ്. നിലവിൽ 33 ഡിഗ്രിക്കു മുകളിലാണ് താപനില.
വിളവെടുക്കേണ്ട സമയപരിധിക്ക് 15 മുതൽ 25 ദിവസം മുമ്പ് വരെ നെൽച്ചെടികൾ കൊയ്ത്തിനു പാകമാകുന്നതിനാൽ പ്രതീക്ഷിച്ച വിളവും നെല്ലിന് തൂക്കവും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. മഴ കുറഞ്ഞതും പുറംതോടുകളിൽ ലവണാംശം കൂടിയ വെള്ളവുമായതിനാൽ ചോട്ടവന്ന നെൽച്ചെടികൾക്ക് ആവശ്യത്തിനുള്ള വെള്ളം കയറ്റിയിറക്കാൻ കഴിയാത്ത സാഹചര്യമാണ് പാടങ്ങളിലുള്ളത്. ജനുവരി 23നാണ് ജില്ലയിൽ അവസാനമായി മഴ പെയ്തത്. സാധാരണ ലഭിക്കേണ്ട മഴ പെയ്തിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്. കഴിഞ്ഞ 19 വരെയുള്ള കണക്കനുസരിച്ച് 22 ശതമാനമാണ് മഴയുടെ കുറവ്. ചൂടു കൂടുന്നത് നെൽച്ചെടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം പ്രോജക്ട് അധികൃതർ വ്യക്തമാക്കി. 120 ദിവസംകൊണ്ട് പാകമാകേണ്ട നെൽച്ചെടികൾ 90-95 ദിവസംകൊണ്ടു മൂപ്പെത്തുന്ന അവസ്ഥയാണ്. ഇത് നെല്ലിന്റെ തൂക്കത്തിലും പോഷകമൂല്യത്തിലും കുറവുണ്ടാക്കും.
# ഉപ്പുവെള്ളവും ഭീഷണി
ചൂടു കൂടുന്നതിനൊപ്പം ഉപ്പുവെള്ളം കയറുന്നതാണ് മറ്റൊരു വെല്ലുവിളി. നെൽച്ചെടികൾക്ക് വെള്ളം ആവശ്യമുള്ള സമയമാണിത്. വെള്ളം കയറ്റുമ്പോൾ കൃഷിയിടത്തിൽ ലവണാംശം കൂടുന്നത് നെൽച്ചെടിയെ ബാധിക്കും. പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും ചിലയിടങ്ങളിൽ കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്. രാമങ്കരി, തകഴി, നീലംപേരൂർ ചമ്പക്കുളം, എടത്വാ പഞ്ചായത്തുകളിൽ വിളവെടുപ്പ് ഇന്നലെ ആരംഭിച്ചു. ജില്ലയിലാകെ 28,602 ഹെക്ടറിലാണ് പുഞ്ചക്കൃഷിയുള്ളത്. ഇതര സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലമല്ലാത്തതിനാൽ കൊയ്ത്തു യന്ത്രത്തിനു ക്ഷാമം ഇക്കുറി ഉണ്ടാവില്ല. 50 ശതമാനം കൊയ്ത്ത് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്താനാണ് കൃഷി വകുപ്പ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ മാസം 1000 ഹെക്ടറിലാണ് വിളവെടുപ്പ് നടത്തുന്നത്.
..........................
ആകെ വിളവിറക്കിയത്: 28,602 ഹെക്ടർ
.......................
# വിളവെടുപ്പിന്റെ മാസക്കണക്ക് (ഹെക്ടറിൽ)
മാർച്ച്........................18,000
ഏപ്രിൽ.....................6,500
മേയ്............................1,500
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |