ആലപ്പുഴ: ദ്രവവാതകത്തിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധന പദ്ധതി തീരമേഖലയ്ക്ക് പുതിയ പ്രതീക്ഷ പകരുന്നു.
രാജ്യത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഔട്ട് ബോർഡ് എൻജിൻ ഇന്ധനം മണ്ണണ്ണയിൽ നിന്നു എൽ.പി.ജിയിലേക്ക് മാറ്റുന്നത്. മത്സ്യബന്ധന എൻജിനുകൾ എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ആവശ്യമായ കിറ്റുകളുടെ വിതരണം ഓമനപ്പുഴ കടപ്പുറത്ത് പത്ത് വള്ളങ്ങൾക്കാണ് ഒരുമാസം മുമ്പ് വിതരണം ചെയ്തത്. ഇവർ നടത്തിയ പരീക്ഷണ മത്സ്യബന്ധനം വിജയമായിരുന്നു. പദ്ധതിയുടെ നോഡൽ ഏജൻസിയായ മത്സ്യഫെഡ് സംസ്ഥാനത്ത മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാനുള്ള റിപ്പോർട്ട് വൈകാതെ സർക്കാരിന് സമർപ്പിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കടലിലെ നീരൊഴുക്കിന്റെ ശക്തി ആലപ്പുഴ തീരക്കടലിനേക്കാൾ കൂടുതലായതിനാൽ ഇരുജില്ലകളിലും പരീക്ഷണം നടത്തിയ ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനു വരുന്ന ചെലവിന്റെ മൂന്നിൽ ഒന്നുമാത്രമാണ് എൽ.പി.ജി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നത്.
മണ്ണെണ്ണയുടെ വിലവർദ്ധന, ലഭ്യതക്കുറവ്, മണ്ണെണ്ണ ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമായാണ് മത്സ്യബന്ധന മേഖല മാറ്റത്തിനൊരുങ്ങുന്നത്. ദ്രവീകൃത രൂപത്തിലുള്ള ഇന്ധനം ഇതേ രൂപത്തിൽ തന്നെ എൻജിനുകളിൽ എത്തുകയും അതിലൂടെ ഇന്ധനം പൂർണമായും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണിത്. എൽ.പി.ജി ഉപയോഗത്തിലൂടെ മത്സ്യബന്ധനത്തിനുള്ള ഇന്ധനച്ചെലവിൽ 56 ശതമാനം കുറവും 25 കുതിരശക്തി എൻജിനുകളിൽ ഏകദേശം 65 ശതമാനം കുറവും ഉണ്ടാവും.
# സാമ്പത്തിക ലാഭമേറെ
സംസ്ഥാനത്ത് കടലിൽ ഇറങ്ങുന്നത് 34,024 ബോട്ടുകളാണ്. ഭൂരിഭാഗവും ഉപയോഗിക്കുന്നത് 9.9 കുതിരശക്തി മണ്ണെണ്ണ എൻജിനുകളാണ്. ഒമ്പത് കുതിരശക്തി എൻജിൻ ഒരു മണിക്കൂർ പ്രവർത്തിപ്പിച്ച് മത്സ്യബന്ധനം നടത്താൻ എട്ട് ലിറ്റർ മണ്ണെണ്ണ വേണം. മാസം 25 ദിവസം കണക്കാക്കിയാൽ 1,400 ലിറ്ററിന് ഇന്നത്തെ വിലയനുസരിച്ച് 1,73,600 രൂപ വരും. അതേസമയം, 3.2 കിലോ എൽ.പി.ജിയാണ് ഒരു മണിക്കൂർ എൻജിൻ പ്രവർത്തിപ്പിക്കാൻ ആവശ്യം. എൽ.പി.ജി ഉപയോഗത്തിലൂടെ മണിക്കൂറിൽ 656 രൂപ ലാഭിക്കാനാകും. മാസം 1,14,800 രൂപ ലാഭം. ഒരു മണ്ണെണ്ണ എൻജിന് 60,000 രൂപയാവും. പെട്രോൾ എൻജിന് 45,000 രൂപയും ഡീസൽ എൻജിന് 30,000 രൂപയും എൽ.പി.ജിക്ക് 15,000 രൂപയുമാണ്.
ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. മണ്ണെണ്ണ ഉപയോഗത്തിന്റെ മൂന്നിലൊന്ന് ചെലവാണ് വരുന്നത്. 4 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു എൻജിന് 5,000 രൂപയുടെ ഇന്ധനം വേണ്ടിവരുമെങ്കിൽ എൽ.പി.ജിയിൽ 2,000ത്തിൽ താഴെ മാത്രമാണ് ചെലവ്. 60,000 രൂപയുള്ള കിറ്റാണ് സൗജന്യമായി ഐ.ഒ.സി നൽകിയിട്ടുള്ളത്
ഷാനവാസ്, മാനേജർ, മത്സ്യഫെഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |