കായംകുളം : കായംകുളം പത്തിയൂർക്കാലയിൽ വീട്ടിൽ 61 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു.
വീട്ടുടമ പത്തിയൂർ സജി ഭവനത്തിൽ സജീവനാണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കായംകുളം ചേരാവള്ളി പൊതുമുഖത്ത് വടക്കതിൽ വീട്ടിൽ സ്റ്റീഫൻ വർഗീസ് ഓടി രക്ഷപ്പെട്ടു. ഇവർ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സജീവന്റെ വീട്ടിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
സജീവ് മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സ്റ്റീഫൻ അബ്കാരി കേസുകളിലെ പ്രതിയാണ്. ജയിലിൽ വച്ചാണ് ഇരുവരും പരിചയത്തിലായത്. ദിവസം 1500 രൂപ വാടക നൽകാമെന്ന ധാരണയിലാണ് സ്റ്റീഫൻ സജീവന്റെ വീട്ടിൽ സ്പിരിറ്റ് സൂക്ഷിച്ചുവന്നതെന്ന് എക്സൈസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ വി.കെ , ശരത് ബാബു കെ.ബി, അഖിൽ ആർ.എസ്, രാഹുൽ ക്യഷ്ണൻ, സുരേഷ് ഇ.ഡി, എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈനി നാരായണൻ,സീനു വൈ.ദാസ് എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |