വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതി അവതാളത്തിൽ
ആലപ്പുഴ: പൊതുജന പങ്കാളിത്തത്തോടെ നാട്ടിൽ വൃക്ഷത്തൈകൾ നടുന്ന 'വൃക്ഷ സമൃദ്ധി ' പദ്ധതി പാതിവഴിയിൽ പാളി. ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും നേതൃത്വത്തിൽ പൊതുനിരത്തുകളിലും സ്വകാര്യ സ്ഥലങ്ങളിലുമാണ് പദ്ധതി തയ്യാറാക്കിയത്. തൈകൾ നട്ടതല്ലാതെ പരിപാലിക്കുന്നതിൽ കാട്ടിയ ഗുരുതരമായ അലംഭാവം കാരണം ഇവ നശിക്കുകയായിരുന്നു. സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടവും.
കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ ഏഴ് ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടത്. ഇതിൽ 10 ശതമാനം തൈകൾക്ക് പോലും വേരു പിടിച്ചില്ല! സാമൂഹ്യ വനവത്കരണവുമായി ബന്ധപ്പെട്ട് ഓരോ വർഷവും പരിസ്ഥിതി ദിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വൃക്ഷത്തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഫലവൃക്ഷത്തൈകളും തണൽ മരങ്ങളും നട്ടുപരിപാലിക്കണമെന്ന സർക്കാർ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. 40 വർഷം മുമ്പ് ആരംഭിച്ച സാമൂഹ്യ വനവത്കരണ പദ്ധതി വനംവകുപ്പ് നേരിട്ടാണ് നടപ്പാക്കിയിരുന്നത്. തൈകൾ നട്ടുപരിപാലിക്കാമെന്ന വ്യവസ്ഥയിൽ സന്നദ്ധസംഘടനകൾ വൃക്ഷത്തൈ വിതരണ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ 25 ശതമാനം പോലും പരിപാലിക്കുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടത്തിപ്പ് തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
വനംവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷങ്ങളുടെയും ഔഷധ വൃക്ഷങ്ങളുടെയും തൈകൾ വച്ച് സംരക്ഷിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതും പാളുന്ന സ്ഥിതിയാണ്.
വിത്ത് വിതരണം
ഈ വർഷം ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈകളുടെ വിത്ത് വിതരണം നടത്തിയത്. ചെറിയ തൈകൾ പരിസ്ഥിതി ദിനത്തിൽ നട്ടു. ഒരു തൈക്ക് 18 മുതൽ 24 രൂപവരെ ചെലവഴിച്ചിട്ടുണ്ട്.
നോക്കാൻ ആളില്ല
പദ്ധതിയുടെ ഭാഗമായി പൊതു നിരത്തിനരികിൽ വൃക്ഷത്തൈകൾ നടുന്ന ചുമതല ഏറ്റെടുത്തത് പഞ്ചായത്തുകളാണ്. തൊഴിലുറപ്പ് പദ്ധതിയിലെ വനവത്കരണം വിജയകരമായി തൊഴിലാളികൾ നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ പഞ്ചായത്ത് അധികൃതരോ ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
വൃക്ഷത്തൈകളുടെ വിത്ത് വിതരണം വനം വകുപ്പാണ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിപാലനം നടത്താം. ആവശ്യമായ പരിശോധന നടത്താനുള്ള സംവിധാനവും തദ്ദേശ ഭരണകൂടത്തിനുണ്ട്
ജില്ലാ ഓഫീസർ, വനംവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |