അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് 4 കോൺഗ്രസ് അംഗങ്ങൾ
ഹരിപ്പാട്: കോൺഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് ജി. സജിനിക്കും വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാറിനും (ബിനു) എതിരെ 4 കോൺഗ്രസ് അംഗങ്ങളും 6 ഇടതുപക്ഷ അംഗങ്ങളും ചേർന്ന് നൽകിയ അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തിന് അനുകൂലമായി 10 പേർ വോട്ടുചെയ്തു. കോൺഗ്രസ് വിമത വിഭാഗത്തിൽപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗം പ്രസന്ന സുരേഷും അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും നിന്ന് വിട്ടുനിന്നു.
രാവിലെ 10.30ന് പ്രസിഡന്റിനെതിരെയും 2ന് വൈസ് പ്രസിഡന്റിനെതിരെയുമുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുത്തു. മുതുകുളം ബി.ഡി.ഒ എസ്. ലിജുമോൻ ചർച്ചയ്ക്കും വോട്ടെടുപ്പിനും മേൽനോട്ടം വഹിച്ചു. കോൺഗ്രസിലെ ധാരണയനുസരിച്ച് ആദ്യ രണ്ടുവർഷം ജി. സജിനിയും തുടർന്നുള്ള മൂന്നുവർഷം പത്മശ്രീ ശിവദാസനും പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് കഴിഞ്ഞ ഡിസംബർ 31നകം ജി. സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതാണ്. ഡി.സി.സി നേതൃത്വവും രമേശ് ചെന്നിത്തല എം.എൽ.എയും ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനമൊഴിയാൻ സജിനി കൂട്ടാക്കിയില്ല. ആദ്യ മൂന്നുവർഷം എസ്. സുരേഷ്‌കുമാറും അടുത്ത രണ്ടുവർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനും ധാരണയുണ്ടായിരുന്നു. ഇതും നടപ്പായില്ല.
ഇതോടെ, പാർട്ടി തീരുമാനം അനുസരിക്കാത്തതിന്റെ പേരിൽ സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിനെയും ഇവർക്കൊപ്പം നിന്ന അംഗം പ്രസന്ന സുരേഷിനെയും ഇവരെ അനുകൂലിച്ച രണ്ടു ബൂത്ത് പ്രസിഡന്റുമാരെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. അധികാരത്തർക്കത്തെത്തുടർന്ന് എസ്. സുരേഷ്‌കുമാറും എസ്. അനീഷും തമ്മിൽ പഞ്ചായത്ത് ഓഫീസിൽ കയ്യാങ്കളിയും ഉണ്ടായി. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായതോടെ വരും ദിവസങ്ങളിൽ ചിങ്ങോലിയിലെ കോൺഗ്രസിൽ തർക്കം രൂക്ഷമാ
കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |