ആലപ്പുഴ : വാഹന പാർക്കിംഗിന് മതിയായ സംവിധാനമില്ലാത്തത് നഗരത്തിൽ ഗതാഗതക്കുരുക്കിനിടയാക്കുന്നു. കളർകോട് മുതൽ കൊമ്മാടി വരെ നീളുന്ന പ്രധാന റോഡുകളിലും ഉപറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് കുരുക്കുണ്ടാക്കുന്നത്.
ക്രിസ്മസ് അവധിയും വാട്ടർ ടണൽ എക്സിബിഷനും പ്രമാണിച്ച് ആലപ്പുഴ ബീച്ചിൽ ദിവസങ്ങളായി സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബൈപ്പാസിന്റെ ഭാഗമായ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്തായിരുന്നു ബീച്ചിലെത്തുന്ന വാഹനങ്ങൾ മുമ്പ് പാർക്ക് ചെയ്തിരുന്നത്. ഇവിടെ പാർക്കിംഗ് സൗകര്യം ഇല്ലാതായതോടെ ഗവ.റെസ്റ്റ് ഹൗസിന് സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലാണ് ബീച്ചിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. നാലേക്കറോളം വരുന്ന ഗ്രൗണ്ട് വൈകുന്നേരമാകുമ്പോൾ നിറയും. ഇതോടെ ബീച്ചിലെത്തുന്നവർ വാഹനം കണ്ണിൽ കാണുന്നിടത്ത് പാർക്ക് ചെയ്ത് പോകുകയാണ്. ജനറൽ ആശുപത്രി ജംഗ്ഷൻ - കടപ്പുറം റോഡിലെ ഗതാഗതക്കുരുക്ക് റെയിൽവേ സ്റ്റേഷൻ , കടപ്പുറം ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവരെ വലയ്ക്കും. വൈകുന്നേരങ്ങളിലെ ട്രെയിനുകളിൽ യാത്രചെയ്യാനായി എത്തുന്നവർക്ക് ഗതാഗതക്കുരുക്കിൽപ്പെട്ട് യഥാസമയം സ്റ്റേഷനിൽ എത്താൻ കഴിയാത്ത സ്ഥിതിയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന സ്വകാര്യ ബസുകളും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടിവരുന്നുണ്ട്.
വേണം പേ ആആൻഡ് പാർക്കിംഗ്
1.ഗതാഗതക്കുരുക്കിനും അനധികൃത പാർക്കിംഗിനും പരിഹാരമായി നഗരത്തിലും പേ ആൻഡ്പാർക്കിംഗ് സംവിധാനം വേണം
2.നഗരത്തിലെ വീതിയുള്ള റോഡുകളുടെ വശങ്ങളിലും സർക്കാർ വക സ്ഥലങ്ങളിലും പാർക്കിംഗ് സോണുൾ തിരിക്കണം
3.ട്രാഫിക് വാർഡൻമാരെ നിയോഗിച്ച് പേ ആന്റ് പാർക്കിംഗ് സംവിധാനം നടപ്പാക്കിയാൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കാം 4.വാർഡലമാരുടെ തൊഴിലവസരത്തിനൊപ്പം .പാർക്കിംഗ് ഫീസ് ഇനത്തിൽ നഗരസഭയ്ക്ക് വരുമാനം കണ്ടെത്താനും കഴിയും
വീട്ടുകാരുടെ പാർക്കിംഗും റോഡിൽ
വെള്ളക്കിണർ- പുലയൻവഴി, വെറ്റക്കാരൻ മുക്ക് - റബ്ബർ ഫാക്ടറി ജംഗ്ഷൻ റോഡുകളുടെ വശങ്ങളിലെ വീടുകളിലെ വാഹനങ്ങളും റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ വീതികൂട്ടി ആധുനികരീതിയിൽ നിർമ്മിച്ച റോഡുകൾ പാർക്കിംഗിനായി ദുരുപയോഗം ചെയ്യുകയാണ്. വീടുകളിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുള്ളവർപോലും റോഡിലിടുകയാണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |