കുട്ടനാട്: സി.പി.എം രാമങ്കരി വടക്ക് ബ്രാഞ്ച് സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സെക്രട്ടറിയെ നറുക്കിട്ട് തീരുമാനിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. എ - സി റോഡിൽ രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
രാമങ്കരി പഞ്ചായത്ത് ആറാം വാർഡംഗവും കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ സജീവ് ഉതുന്തറ, ഡി.വൈ.എഫ്.ഐ അംഗം പ്രവീൺ മണലാടി, രാമങ്കരി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയും വേഴപ്ര ബ്രാഞ്ച് അംഗവുമായ രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവം അറിഞ്ഞ് രാമങ്കരി പൊലീസ് സ്ഥലത്തെത്തിയതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവായി. രാമങ്കരി ബ്രാഞ്ചിൽ 14 അംഗങ്ങളാണുള്ളത്. ഇവരിൽ രണ്ടുപേർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇരുപക്ഷവും തുല്യമായതിനാൽ സെക്രട്ടറിയെ നറുക്കിട്ട് തീരുമാനിക്കാൻ നിശ്ചയിച്ചു. എന്നാൽ നറുക്ക് നഷ്ടപ്പെട്ട വിഭാഗം ഏറ്റുമുട്ടുകയായിരുന്നു. വേഴപ്ര കാട്ടടി ബ്രാഞ്ച് സമ്മേളത്തിലും തർക്കം രൂക്ഷമായതിനെ തുടർന്ന് സമ്മേളനം നിറുത്തിവച്ചു. അംഗങ്ങളിലൊരാൾ വടിവാളുയർത്തിയത് വിവാദമായി. രാമങ്കരി ലോക്കൽ കമ്മറ്റിക്ക് കീഴിൽ 17 ബ്രാഞ്ചുകളാണുള്ളത്. കഴിഞ്ഞ15നാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. ഇതിനകം എട്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നെങ്കിലും നാലെണ്ണം തർക്കം മൂലം നിറുത്തിവച്ചു. രണ്ടെണ്ണത്തിൽ സെക്രട്ടറിയെ പോലും തിരഞ്ഞെടുക്കാനായില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന സമ്മേളനം സംഘർഷത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |