ആലപ്പുഴ: തുടർച്ചയായ മുന്നറിയിപ്പുകൾ മൂലം കടലിൽ പോക്ക് നിലച്ചതോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും വറുതിയിലേക്ക്. നിത്യവൃത്തിക്കുള്ള മാർഗം തടസപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനത്തിൽ മുൻ നിരയിലുണ്ട് കേരളത്തിന്റെ കടൽ സൈന്യം. കാലാവസ്ഥ പ്രതികൂലമായ നാൾ മുതൽ മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലാണ്.
അടുത്ത ദിവസം മുതൽ മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പ് തീരവാസികളുടെ നെഞ്ചിടിപ്പും കൂട്ടിയിട്ടുണ്ട്. നാളുകളായി മത്സ്യലഭ്യതയിൽ കാര്യമായ കുറവുണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഓഖിക്ക് ശേഷമാണ് മത്സ്യലഭ്യത കുറഞ്ഞത്. വള്ളം കടലിൽ ഇറക്കുന്ന ചെലവിന്റെ പകുതി പോലും പലപ്പോഴും തിരികെ കിട്ടിയിരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജില്ലയിൽ തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര, തുമ്പോളി, ഓമനപ്പുഴ, ചെത്തി, അന്ധകാരനഴി, അർത്തുങ്കൽ തീരങ്ങളിലെ തൊഴിലാളികളെല്ലാം ദിവസങ്ങളായി പണിയില്ലാതിരിക്കുകയാണ്.
സംരക്ഷണം വേണം
പ്രകൃതി ക്ഷോഭ സമയങ്ങളിൽ മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവയ്ക്ക് പലപ്പോഴും നഷ്ടപരിഹാരത്തുക അനുവദിച്ച് കിട്ടാൻ കാലതാമസവും നേരിടാറുണ്ട്. ഉപകരണങ്ങൾ കേടുപാടില്ലാതെ സൂക്ഷിക്കാൻ സ്ഥിരമായ സംരക്ഷണ കേന്ദ്രം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
""
പ്രകൃതിക്ഷോഭം മൂലം ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽ നഷ്ട വേതനം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ ഓഖിയുടെ കാലത്തും ഈ സഹായം ലഭിച്ചിരുന്നു. ദീർഘകാലമായി തൊഴിൽ ദിനങ്ങളില്ലാത്ത സമൂഹത്തെ സർക്കാർ കൈവിടില്ല.
ടി.ജെ. ആഞ്ചലോസ്, സംസ്ഥാന പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഫെഡറേഷൻ, എ.ഐ.ടി.യു.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |