കുട്ടനാട്: ആഴ്ചകളായി തുടരുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിനും പുറമെ പാടശേഖരങ്ങളിലും പുരയിടങ്ങളിലും നിറഞ്ഞ വെള്ളം ഒഴുകിപ്പോകാൻ മാർഗവുമില്ലാതായതോടെ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് കരകയറാനാകാതെ കുട്ടനാട്.
സാധാരണ ജനജീവിതം സ്തംഭിച്ചിട്ടിപ്പോൾ ഒരു മാസം പിന്നിടുന്നു.
എ - സി റോഡിൽ ഒന്നാങ്കര - പള്ളിക്കുട്ടുമ്മ ജംഗ്ഷനുകൾക്കിടയിലെ വെള്ളക്കെട്ട് നൂറുകണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്. ടൂവിലർ, ഓട്ടോറിക്ഷാ യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. വെള്ളക്കെട്ടുള്ള ഇവിടെ വലിയ വാഹനങ്ങൾ വേഗത കുറയ്ക്കാനോ മറ്റ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാനോ ശ്രദ്ധിക്കാറില്ല.
ശക്തമായി വെള്ളം തെറിച്ച് ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്. കുണ്ടും കുഴിയുമായ പുളിങ്കുന്ന് - മങ്കൊമ്പ് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. പാടശേഖരങ്ങൾക്ക് മദ്ധ്യത്തിലൂടെ കടന്നുപോകുന്ന മിക്ക റോഡുകളും വെള്ളത്തിലാണ്.
മടവീണ പാടശേഖരങ്ങളുടെ മടകുത്തുന്നതിനോ വെള്ളം വറ്റിക്കുന്നതിനോ നടപടി സ്വീകരിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. മിക്ക പാടശേഖര സമിതികളും മടകുത്തുന്നതിന് കരാറുകാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ മടകുത്തുന്നത് വൈകുകയാണ്. ഇതുമൂലം പുരയിടങ്ങളിൽ നിറഞ്ഞ വെള്ളം ഒഴുകി മാറുന്നുമില്ല. വെള്ളം കെട്ടിനിന്ന് മിക്ക വീടുകളുടെയും അടിത്തറ തകർന്ന് ഭിത്തികൾക്ക് വിള്ളലും വീണിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |