ആലപ്പുഴ: ആരോഗ്യവിഭാഗത്തിന്റെ പരിശോധനാ സ്ക്വാഡ് നഗരത്തിലെ വലിയ കടകളിൽ പരിശോധന വ്യാപകമാക്കുമ്പോൾ,ബീച്ചിൽ തട്ടുകടകൾ രോഗവാഹകരാകുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ബീച്ചിലെ കടകളിൽ നിന്ന് പൊരി സാധനങ്ങളും കക്കയിറച്ചി ഉൾപ്പടെയുള്ളവയും കഴിച്ച നിരവധിപ്പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും പേർ വയറിളക്കവും, ഛർദ്ദിയും കലശലായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലാണ്. നഗരസഭയുടെ ആരോഗ്യ സ്ക്വാഡ് ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ നഗരത്തിൽ പരിശോധന നടത്തുന്നുണ്ട്. ഹോട്ടലുകൾ മാത്രം കേന്ദ്രീകരിച്ച് റെയ്ഡ് നടക്കുന്നതിനാൽ അധികൃതരുടെ ശ്രദ്ധ പതിയില്ലെന്ന ധൈര്യത്തിലാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ തട്ടുകടകളുടെ പ്രവർത്തനം തുടരുന്നതെന്ന് ആക്ഷേപമുണ്ട്
വില്ലന്മാർ പൊരിയും കക്കയും
ബീച്ചിലെ തട്ടുകളിൽ നിന്ന് ക്വാളിഫ്ലവർ ഫ്രൈ, കക്കയറിച്ചി ഫ്രൈ, ചട്നി തുടങ്ങിയവ കഴിച്ചവർക്കാണ് അടുത്ത ദിവസങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പുഴുക്കൾ ധാരാളമായി കയറിയിരിക്കാൻ സാദ്ധ്യതയുള്ള ക്വാളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ വിനാഗിരി, ഉപ്പ് ലായിനികളിൽ ഇട്ട് വൃത്തിയാക്കിയാണ് സാധാരണ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. എന്നാൽ കടകളിൽ ഇവ എത്രത്തോളം വൃത്തിയാക്കുന്നുണ്ടെന്നത് ചോദ്യചിഹ്നമാണ്. പഴകുംതോറും മുളക് ചട്നിയിൽ ബാക്ടീരിയ വലിയ തോതിൽ പെരുകും. ഒപ്പം കൃത്യമായി വേവ് ലഭിക്കാത്തതും തുടർച്ചയായി ചൂടാക്കിക്കൊണ്ടിരിക്കുന്നതുമായി കക്കയിറച്ചിയും ആരോഗ്യത്തിന് വെല്ലുവിളിയാണ്.
ബീച്ചിൽ നിന്ന് പൊരി സാധനങ്ങൾ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായി. പൂർണമായി ഭേദമാകാൻ നാല് ദിവസമെടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്
- ജസ്റ്റിൻ, ആലപ്പുഴ സ്വദേശി
ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടുകടകൾ കേന്ദ്രീകരിച്ച് പരിശോധന വ്യാപകമാക്കും.
- ജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |