ആലപ്പുഴ: ''ഏറ്റവും മികച്ച വിളവായിരുന്നു ഇത്തവണ. വിഷുപ്പുലരിയിൽ കൊയ്ത്ത് നടത്താനിരിക്കെയാണ് മടവീഴ്ചയുടെ രൂപത്തിൽ ദുരന്തമെത്തിയത്. 626 ഏക്കറിലെ കൃഷി നശിച്ചു. കുറഞ്ഞത് 6 കോടി രൂപയുടെ നഷ്ടമുണ്ട്'' മടവീഴ്ചയുണ്ടായ സി ബ്ലോക്ക് പാടശേഖരത്തിൽ കൃഷിയിറക്കിയ കർഷകരിലൊരാളായ സി.എൻ.സതീശന്റെ വാക്കുകളാണിത്.
സതീശനെ പോലെ ആയിരക്കണക്കിന് കർഷകരുടെ പ്രതീക്ഷകളാണ് മഴയിൽ തകർന്നത്. നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ എടത്വ സ്വദേശിയായ കർഷകൻ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആയിരത്തിലധികം കർഷകർ നിലവിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജപ്തി ഭീഷണി നേരിടുന്നുണ്ടെന്നാണ് കർഷകസംഘടനകളുടെ അനൗദ്യോഗിക കണക്ക്.
അപ്രതീക്ഷിതമായെത്തിയ മഴയും മടവീഴ്ചയും കടക്കെണിയുടെ ആഴം വർദ്ധിപ്പിക്കുകയാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ ഭൂരിഭാഗം പാടങ്ങളും വെള്ളത്തിലാണ്. നേരത്തെ കൊയ്ത്ത് കഴിഞ്ഞവർ മാത്രം രക്ഷപെട്ടു. 2005 മുതൽ പരമാവധി അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് ലോൺ നൽകുന്ന സംവിധാനം നിലവിലുണ്ട്. ഇത്തരത്തിൽ 4000 ഗ്രൂപ്പുകളാണ് കുട്ടനാട്ടിലുള്ളത്. 2017വരെ തിരിച്ചടവുകൾ ഏറെക്കുറെ കൃത്യമായിരുന്നു. ആ വർഷത്തെ കൃഷിനാശം, തൊട്ടു പിന്നാലെ വന്ന പ്രളയം എന്നിവ തിരിച്ചടവിന് തിരിച്ചടിയായി. പല ബാങ്കുകളും ഇളവുകൾ നൽകി കർഷകരെ സഹായിച്ചെങ്കിലും, യാതൊരു ഇളവും നൽകാതെ ജപ്തി ഭീഷണി നിരന്തരം മുഴക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ടെന്ന് കർഷകർ പറയുന്നു.
ഒരു ഏക്കർ പാടത്ത് കൃഷിയിറക്കാൻ ചിലവ് : 55,000 രൂപ
മികച്ച വിളവ് ലഭിച്ചാൽ ലഭിക്കുന്ന വരുമാനം (ഒരു ഏക്കറിലെ നെല്ലിന്): 90,000 രൂപ
മടവീണതോടെ കൃഷി പൂർണമായും നശിച്ചു. ഒരു പിടി നെല്ലു പോലും ലഭിക്കാത്ത സ്ഥിതിയാണ്. കടമെടുത്ത് കൃഷിയിറക്കിയ കർഷകർ നിരാശരാണ്
-സി.എൻ.സതീശൻ, സി ബ്ലോക്ക് പാടശേഖരസമിതി
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ചെളി കോരുന്നതിലെ നിയമതടസം മൂലം ആഴം കൂട്ടാതെ വാട്ടർ ലെവൽ വർദ്ധിപ്പിക്കുന്നത് മടവീഴ്ചയ്ക്ക് കാരണമാകുന്നുണ്ട്. കൃഷിനാശ സമയത്ത് ദുരന്ത നിവാരണ നിധി ഉപയോഗിച്ച് കർഷകരെ സഹായിക്കണം.
- മാത്യു ചെറുപറമ്പൻ, ജില്ലാ പ്രസിഡന്റ്, കർഷക കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |