ആലപ്പുഴ: സകല മേഖലകളിലും പിടിമുറുക്കിയിരിക്കുന്ന വിലക്കയറ്റം ജീവിത താളം തന്നെ തെറ്റിക്കുന്ന അവസ്ഥയിൽ നിലവിൽ വരുന്ന യാത്രാനിരക്ക് വർദ്ധന ജനങ്ങളുടെ നടുവൊടിക്കും. മേയ് ഒന്ന് മുതലാണ് ബസ്, ഓട്ടോ, ടാക്സി കൂലി വർദ്ധന നിലവിൽ വരുന്നത്.
ബസ് ചാർജ് വർദ്ധിക്കുന്നതോടെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സ്ഥിരം ബസ് യാത്രക്കാർക്ക് ദിവസേന രണ്ട് നേരം യാത്രയ്ക്ക് വേണ്ടി മാത്രം മാസം വലിയ തുക മാറ്റിവയ്ക്കേണ്ടി വരും. ഒരാളുടെ മാത്രം വരുമാനത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങളെ ഇത് വലിയ രീതിയിൽ ബാധിക്കും. പെട്രോൾ ലിറ്ററിന് 116 രൂപയും ഡീസൽ ലിറ്ററിന് 102 രൂപയും ആയിരിക്കെടെ ഡീസലും ഉപയോഗിച്ച് സ്വന്തം വാഹനങ്ങൾ നിരത്തിലിറക്കിയാലും നഷ്ടക്കണക്ക് മാത്രമാകും മിച്ചം.
അതേ സമയം ഇന്ധനവില വർദ്ധനവിനിടെ വന്ന നിരക്ക് വർദ്ധനവ് തങ്ങൾക്ക് കാര്യമായ പ്രയോജനം ചെയ്യില്ലെന്നാണ് ബസ്, ഓട്ടോ ഉടമകളുടെ പക്ഷം. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 30 രൂപയായാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ പലയിടത്തും ഇതേ നിരക്ക് മാസങ്ങൾക്ക് മുമ്പേ ഈടാക്കുന്നുണ്ട്. ഇതിനിടെ ഭൂരിഭാഗം ഓട്ടോകളും മീറ്റർ ഇടാതെയാണ് ഓടുന്നതെന്ന പരാതിയും വ്യാപകമാണ്. ബസ് ടിക്കറ്റ് മിനിമം നിരക്ക് പത്ത് രൂപയാക്കിയതോടെ, മറ്റ് മേഖലകളിൽ കൂലി വർദ്ധനവും പ്രാബല്യത്തിൽ വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സ്ഥിരം ബസ് യാത്രക്കാർക്ക് ദിവസേന രണ്ട് നേരം യാത്രയ്ക്ക് വേണ്ടി മാത്രം മാസം വലിയ തുക മാറ്റിവയ്ക്കേണ്ടി വരും.
# മേയ് ഒന്ന് മുതൽ പുതുക്കിയ
യാത്രാ നിരക്ക് പ്രാബല്യത്തിൽ വരും
# ബസ് ചാർജ് മിനിമം 10 രൂപ
# ഓട്ടോ നിരക്ക് മിനിമം 30 രൂപ
# ടാക്സി നിരക്ക് മിനിമം 200 രൂപ
വേണ്ടത് കൺസഷൻ നിരക്ക് വർദ്ധനയെന്ന്
മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിധം പ്രഖ്യാപിച്ചിരിക്കുന്ന ബസ് ചാർജ് വർദ്ധനവ് ആശ്വാസകരമല്ലെന്നാണ് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അഭിപ്രായപ്പെടുന്നത്. ഇത് ഒരു ഇടക്കാല ആശ്വാസം പോലും ആകുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. ബസ് ഉടമകളുടെ പ്രധാന ആവശ്യം വിദ്യാർത്ഥികളുടെ സൗജന്യയാത്രാനിരക്കിൽ ആനുകാലികമായ വർദ്ധനവായിരുന്നു. അടുത്ത അദ്ധ്യയനവർഷ ആരംഭം മുതൽ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതിനും തീരുമാനം ഉണ്ടാകണമെന്നാണ് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഓട്ടോറിക്ഷകൾക്ക് പ്രതിദിനം 150 - 200 രൂപ ഇന്ധനത്തിന് വേണ്ടി ചെലവഴിക്കണം. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധന കൊണ്ട് വലിയ നേട്ടമില്ലെന്നാണ് ഡ്രൈവർമാരും അഭിപ്രായപ്പെടുന്നത്.
...........................................
പാചകവാതകവും ഇന്ധനവിലയും സാധനങ്ങളുടെ വിലക്കയറ്റവും കൊണ്ട് നടുവൊടിഞ്ഞിരിക്കുകയാണ്. ഇതിനിടെ യാത്രാ നിരക്ക് വർദ്ധന കൂടി പ്രാബല്യത്തിൽ വരുന്നതോടെ ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കാനൊന്നുമുണ്ടാവില്ല.
സംഗീത, സ്വകാര്യ ആശുപത്രി നഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |