മാവേലിക്കര: യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ ടി.എം.വർഗീസ് മെമ്മോറിയൽ ഹൈസ്കൂളിനു സമീപം പ്രവീൺ ഭവനിൽ സൂരജിനെ(25) വീട്ടിൽക്കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച പത്തനംതിട്ട മെഴുവേലി കിഴക്കേചരുവിൽ അജിരാജ്(36), ചിറ്റാർ ശ്രീകൃഷ്ണപുരം മുക്കർണത്ത് വീട്ടിൽ സന്തോഷ്(42) എന്നിവരെയാണ് കുറത്തികാട് പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജിരാജിന്റെ ഭാര്യ കുഞ്ഞുമായി സൂരജിനൊപ്പം പോയി താമസിക്കുന്നതാണു ആക്രമണത്തിനു കാരണമായി പൊലീസ് പറയുന്നത്. കൃത്യം നടത്തിയതിനു ശേഷം ഡ്രൈവറായ അജിരാജ് കൂട്ടാളി സന്തോഷുമൊത്ത് മുംബയിലേക്ക് പൈനാപ്പിൾ കൊണ്ടുപോകുന്ന ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നെത്തിയ കുറത്തികാട് ഇൻസ്പെക്ടർ നിസാമിന്റെ നേതൃത്വത്തിൽ പിടിക്കുകയായിരുന്നു. എസ്.ഐ സുനുമോൻ കെ.എ.എസ്.ഐ രാജീവ്, സീനിയർ സി.പി.ഒമാരായ ഗംഗാപ്രസാദ്, രഞ്ജിത്ത് എന്നിവർ ചേർന്ന് മെഴുവേലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |