ആലപ്പുഴ: ശക്തമായ മഴയിൽ അർദ്ധരാത്രിയിൽ വെള്ളം ക്രമാതീതമായി പൊങ്ങിയാൽ, ഒരു പക്ഷേ ജനങ്ങൾ അറിയുന്നത് നേരം പുലരുമ്പോഴായിരിക്കും. അപ്പോഴേക്കും രക്ഷാമാർഗങ്ങളെല്ലാം മുങ്ങിപ്പോയിട്ടുണ്ടാവും. 2018ലെ പ്രളയാനുഭവം ഇതുതന്നെയാണ്.
വെള്ളത്തിന്റെ തോത് പരിധി കടക്കുന്ന നിമിഷം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഫ്ലഡ് ഡിറ്റക്ടറെന്ന രക്ഷാസംവിധാനം യുവശാസ്ത്രജ്ഞൻ മുഹമ്മ ഋഷികേശ് സർക്കാരിന്റെ പരിഗണയ്ക്ക് സമർപ്പിച്ചിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. വീണ്ടുമൊരു പ്രളയമുണ്ടാകും വരെ അധികൃതരുടെ ശ്രദ്ധ ലഭിക്കാതെ ഫ്ലഡ് ഡിറ്റക്ടർ എന്ന ആശയം മുങ്ങിക്കിടക്കും!
2018ലെ പ്രളയത്തിന് മുമ്പാണ് വെള്ളപ്പൊക്ക കാലത്ത് പ്രയോജനപ്പെടുന്ന പദ്ധതി ഋഷികേശ് മുഹമ്മ പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചത്. സ്പോൺസർമാരെ ലഭിച്ചാൽ, കൂടുതൽപേർക്ക് പ്രയോജനകരമാകുന്ന തരത്തിൽ ഉപകരണം രംഗത്തിറക്കാമെന്നായിരുന്നു പ്രതീക്ഷ. മുഹമ്മ പഞ്ചായത്ത് അന്നത്തെ ജില്ലാ കളക്ടർ അനുപമയ്ക്കും റവന്യൂ വിഭാഗത്തിലേക്കും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി. പക്ഷേ തുടർ നടപടികളൊന്നും ഉണ്ടായില്ല. കളക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ഓഫീസിലെത്തി ഫ്ലഡ് ഡിറ്റക്ടറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവരെ ഋഷികേശ് നേരിട്ട് ബോദ്ധ്യപ്പെടുത്തിയിരുന്നു.
'ഡെയ്ഞ്ചർ ലെവൽ' അറിയിക്കും
മഴക്കാലത്ത് ഒറ്റയടിക്കല്ല വെള്ളം പൊങ്ങുന്നത്. സമയമെടുത്ത് ഘട്ടങ്ങളായാണ്. പകൽ സമയത്ത് വെള്ളം പൊങ്ങുന്നത് ജനത്തിന് കൃത്യമായി അറിയാൻ കഴിയും. എന്നാൽ രാത്രിയിൽ വൈദ്യുതി ബന്ധം കൂടി നിലച്ചാൽ സ്ഥിതി ദുഷ്കരമായിരിക്കും. ഇത്തരം സാഹചര്യത്തിലാണ് വെള്ളം 'ഡെയ്ഞ്ചർ ലെവൽ' എത്തുമ്പോൾ വലിയ ശബ്ദത്തിൽ അലാം മുഴക്കുന്ന ഡിറ്റക്ടർ പ്രയോജനപ്പെടുന്നത്. സെൻസറും വയർലെസ് ട്രാൻസ്മിറ്ററും അടങ്ങുന്ന ഉപകരണം ആദ്യഘട്ടത്തിൽ തയ്യാറാക്കാൻ 54000 രൂപ വരെ ചെലവായിരുന്നു. എന്നാൽ ഇന്ന് 20,000 രൂപയ്ക്കുള്ളിൽ ഫ്ലഡ് ഡിറ്റക്ടർർ തയ്യാറാക്കാൻ സാധിക്കുമെന്ന് ഋഷികേശ് പറയുന്നു.
................................
ഫ്ലഡ് ഡിറ്റക്ടറിന്റെ സാദ്ധ്യതകളെ കുറിച്ച് മന്ത്രി പി.പ്രസാദിനോട് വിശദീകരിച്ചിട്ടുണ്ട്. ഉപകരണത്തിന്റെ പ്രവർത്തനം അദ്ദേഹത്തെ നേരിൽ കാണിക്കേണ്ടതുണ്ട്. മന്ത്രിക്ക് കൃത്യമായി ബോദ്ധ്യപ്പെട്ടാൽ കുട്ടനാട് അടക്കം താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കൂടുതൽ ഡിറ്റക്ടറുകൾ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
ഋഷികേശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |