ആലപ്പുഴ : കൊവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസിനോട് പൊതുവേ തണുപ്പൻ പ്രതികരണമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അറുപത് വയസ് പിന്നിട്ടവർക്ക് വാക്സിൻ സൗജന്യമായി ലഭിച്ചിട്ട് പോലും ജില്ലയിൽ 50 ശതമാനത്തിലധികം പേർ ഇനിയും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ല. പതിനെട്ട് വയസ് പിന്നിട്ടവർ പണം നൽകി സ്വകാര്യ സെന്ററുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വികരിക്കണമെന്ന് തീരുമാനം വന്നതോടെ ഈ വിഭാഗക്കാരും പിന്നോട്ട് വലിഞ്ഞു.
ഒന്ന്,രണ്ട് ഡോസുകൾ സർക്കാർ മേഖലയിൽ സൗജന്യമായി ലഭിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളിലെ വാക്സിൻ സെന്ററുകളിൽ തിരക്ക് വളരെ കുറവായിരുന്നു. എന്നാൽ 18-59 വിഭാഗക്കാർക്ക് ബൂസ്റ്റർ ഡോസിന് ആശ്രയം സ്വകാര്യ മേഖല മാത്രമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെയാണ് വാക്സിൻ സെന്ററുകളായി തിരഞ്ഞെടുത്തത്. ബൂസ്റ്റർ ഡോസ് വിതരണം ഒരു മാസം പിന്നിട്ടിട്ടും എങ്ങും തിരക്ക് പ്രകടമല്ല. എന്നാൽ,സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആലപ്പുഴ മുന്നിലാണ്.
ജില്ലയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ച 60വയസ് പിന്നിട്ടവർ : 50%
ആദ്യഘട്ടങ്ങങ്ങളിൽ വാക്സിൻ സ്വീകരിച്ചവർ
(എല്ലാ പ്രായക്കാരും)
ഒന്നാം ഡോസ് : 95%ന് മുകളിൽ
രണ്ടാം ഡോസ് : 88%
ബൂസ്റ്റർ ഡോസ് നിരക്ക് : ₹386
'ഫ്രീ' ആകുമ്പോൾ വരാം
സ്വകാര്യ മേഖലയിൽ ബൂസ്റ്റർ ഡോസിന് ഈടാക്കുന്നത് 386 രൂപയാണ്. നിലവിൽ 60 വയസ് പിന്നിട്ടവർക്കും കൊവിഡ് മുൻനിര പോരാളികൾക്കും മാത്രമാണ് സൗജന്യ വാക്സിന് അർഹതയുള്ളത്. കൊവിഡ് രോഗ വ്യാപനത്തിന്റെ നിരക്കും അസ്വസ്ഥതകളും ഗണ്യമായി കുറഞ്ഞതും ബൂസ്റ്റർ ഡോസ് തൽക്കാലം വേണ്ടെന്ന നിലപാടിലേക്ക് വലിയൊരു വിഭാഗത്തെ എത്തിച്ചിട്ടുണ്ട്. എല്ലാ വിഭാഗക്കാർക്കും സൗജന്യമായി നൽകുമ്പോൾ വാക്സിൻ സ്വീകരിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നവരുമുണ്ട്. സ്വമേധയാ വാക്സിൻ സ്വീകരിക്കാൻ തയ്യാറായി എത്തുന്ന 18 വയസ് പിന്നിട്ടവരുടെ എണ്ണം വളരെ കുറവാണ്.
സ്റ്റോക്കും പരിമിതം
വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളിലും പ്രധാന ലാബുകളിലുമാണ് ബൂസ്റ്റർ ഡോസ് വിതരണമുള്ളത്. എന്നാൽ ഇതിൽ പലയിടത്തും വാക്സിൻ സ്റ്റോക്കില്ല. നഗരത്തിലെ ലാബിൽ ആവശ്യത്തിന് കൊവാക്സിൻ ഉണ്ടെങ്കിലും കൊവീഷീൽഡ് ലഭ്യമല്ല. മറ്റൊരു ആശുപത്രിയിൽ ഒരാഴ്ചയായി മരുന്ന് സ്റ്റോക്കില്ലെന്നാണ് മറുപടി. എന്ന് സ്റ്റോക്ക് വരുമെന്ന് ആശുപത്രി അധികൃതർക്കും വ്യക്തതയില്ല.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് തയ്യാറായി വരുന്നവരുടെ എണ്ണം പൊതുവേ വളരെ കുറവാണ്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ആലപ്പുഴയിൽ കൂടുതൽ പേർ വാക്സിൻ സ്വീകരിക്കുന്നുണ്ട്. കൊവിഡ് വിട്ടുപോയിട്ടില്ലെന്ന ബോദ്ധ്യത്തോടെ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം
-ഡോ.ദിലീപ് കുമാർ,ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |