ഓണറേറിയം മുടങ്ങിയിട്ട് 2 മാസം
ആലപ്പുഴ : മഹാമാരി പടർന്നുപിടിക്കുന്ന കാലത്ത് ഉത്തരവാദിത്വപ്പെട്ട ജോലി ഏറ്റെടുത്ത് സാധാരണക്കാർക്ക് കൈത്താങ്ങായ ആശാപ്രവർത്തകർ ഓണറേറിയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസമായി.ലോകാരോഗ്യ സംഘടനയുടെ വിശിഷ്ട പുരസ്ക്കാരത്തിന് അർഹരായവർക്കാണ് ഈ ഗതികേട്. ഒരു വശത്ത് ലോകത്തിന്റെ അംഗീകാരം ലഭിക്കുമ്പോൾ, മറുവശത്ത് തുച്ഛവേതനം പോലും കൃത്യമായി ലഭിക്കാതെയാണ് കേരളത്തിലെ ആശമാർ ദിവസങ്ങൾ തള്ളിനീക്കുന്നത്. കൊവിഡ് കാലത്തെ നിശബ്ദ പോരാളികളായിരുന്ന ആശമാരുടെ സേവനം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. അവധി പോലുമില്ലാതെയാണ് മാസങ്ങളോളം ഇവർ തുടർച്ചയായി പ്രവർത്തിച്ചത്. ഓണറേറിയവും ഇൻസെന്റീവും അടക്കം മാസം 9000 രൂപയാണ് ഇവർക്ക് പ്രതിമാസം പരമാവധി ലഭിക്കുന്ന തുക. സേവനം കണക്കിലെടുത്ത് വേതനം 20,000 രൂപയിലേക്ക് ഉയർത്തണമെന്നാണ് ആശ വർക്കർമാരുടെ പ്രധാന ആവശ്യം. മാനദണ്ഡങ്ങളുടെ പേരിൽ പലപ്പോഴും ഓണറേറിയം വെട്ടിക്കുറയ്ക്കാറുണ്ടെന്നും പരാതിയുണ്ട്.
വേതനം ഉയർത്തണം
1.പ്രതിമാസ വേതനം 20000 രൂപയായി ഉയർത്തണം
2.വേതനം അതത് മാസങ്ങളിൽ നൽകണം
3.പോളിയോ ഇമ്മ്യുണൈസേഷൻ പ്രതിദിന വേതനം 75 രൂപയിൽ നിന്ന് ഉയർത്തണം
വേതനമില്ലെങ്കിലും സംരക്ഷണമുണ്ട്
ആരോഗ്യസൂചികയിൽ സുപ്രധാന പങ്കു വഹിക്കുന്ന ആശ പ്രവർത്തകരെയും കേന്ദ്രസർക്കാർ കരുതലിന്റെ കരവലയത്തിലാക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഉറപ്പുവരുത്താനായി കേന്ദ്രം പുറപ്പെടുവിച്ച ഓർഡിനൻസിൽ ആരോഗ്യപ്രവർത്തകർക്കു നേരെ അതിക്രമം നടത്തുന്നത് ഏഴു വർഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയിരിക്കുകയാണ്. ആശ പ്രവർത്തകരും ഈ പരിധിയിൽ വരും. സർവേയ്ക്കും മറ്റുമായി പല വീടുകളിലും ചെല്ലുമ്പോൾ അംഗീകാരമോ പരിഗണനയോ ലഭിക്കാറില്ലെന്ന പരാതി ആശമാർക്ക് നേരത്തേതന്നെ ഉണ്ടായിരുന്നു. അറിവില്ലാത്തവർ അപമാനിച്ച് വിടാറുണ്ട്. തട്ടിക്കയറി സംസാരിക്കാറുണ്ട്.
6,000: ആശമാരുടെ പ്രതിമാസ വേതനം
ആശമാർ
ആശ എന്നാൽ അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്
രൂപീകരിച്ചത് 2005ൽ
പ്രവർത്തനം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴിൽ
2012 മുതൽ പ്രവർത്തനം നഗരങ്ങളിലേക്കും
ആരോഗ്യസംബന്ധമായ വിവരശേഖരണം പ്രധാന ദൗത്യം
ഗർഭകാല പരിചരണം, നവജാത ശിശുക്കളുടെ പരിചരണം
കൊവിഡ് അലവൻസ് കട്ട്
പ്രത്യേക ജോലികൾക്കുള്ള തുച്ഛമായ ഇൻസന്റീവ് ഒഴികെ മറ്റ് ആനുകൂല്യങ്ങളൊന്നും ആശ വർക്കർമാർക്കില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് തുക നൽകുന്നത്. കൊവിഡ് കാല സേവനത്തിന് ആയിരം രൂപയായിരുന്നു അലവൻസ്. കൊവിഡ് കുറഞ്ഞോടെ അലവൻസ് റദ്ദാക്കി.
ജോലി ഭാരം വർദ്ധിച്ചിട്ടും അതിനുതക്ക പ്രതിഫലം ലഭിക്കുന്നില്ല. കേരളത്തിൽ നടപ്പാക്കാൻ കഴിയാത്ത മാനദണ്ഡങ്ങളുടെ പേരിലാണ് പലപ്പോഴും ഓണറേറിയം വെട്ടിക്കുറയ്ക്കുന്നത്. ചെറിയ വേതനം പോലും സമയത്ത് ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്
-സ്മിത, ആശ പ്രവർത്തക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |