ആലപ്പുഴ: സംസ്ഥാനത്ത് നെൽകൃഷിയിൽ ഇപ്പോൾ മുന്നേറ്റത്തിന്റെ കാലമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചിത്തിര കായൽ പാടശേഖരത്തിൽ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 500 ഏക്കറിൽ മനുരത്ന ഇനം നെല്ലാണ് വിതച്ചത്.
നഷ്ടം മൂലം മുമ്പ് കൃഷി ഉപേക്ഷിച്ചവർ പോലും വീണ്ടും നെൽകൃഷിയിലേക്ക് മടങ്ങിയെത്തി ലാഭം നേടുകയാണ്.ഓരോ വർഷവും നെല്ലുത്പാദനം വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം 7.86 ലക്ഷം മെട്രിക് ടൺ നെല്ല് സംസ്ഥാനത്ത് സംഭരിച്ചു. നിലവിലെ സീസണിൽ 7.15 ലക്ഷം മെട്രിക് ടൺ സംഭരിച്ചു. ആകെ എട്ട് ലക്ഷം മെട്രിക് ടൺ സംഭരിക്കാനാകും. വിവിധ പ്രദേശങ്ങളിൽ ഉത്പ്പാദിപ്പിക്കുന്ന നെല്ലിനെ പ്രത്യേകം ബ്രാൻഡുകളാക്കി വിപണിയിൽ എത്തിച്ചാൽ മികച്ച സ്വീകാര്യത ലഭിക്കും. കർഷകർക്കുള്ള പണം കളക്ടറുടെ അക്കൗണ്ട് വഴി മാറി നൽകുന്നത് ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കാൻ ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.രേണു രാജ്, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.രജത, ഡെപ്യൂട്ടി ഡയറക്ടർ ജോർജ്.വി.തോമസ്, എ.ഡി.എ റീന രവീന്ദ്രൻ, പാഡി മാർക്കറ്റിംഗ് ഓഫീസർ ആനി മാത്യു, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന എം.സുൽഫിക്കർ, കൃഷി ഓഫീസർ സുചിത്ര ഷേണായി, പടശേഖര സമിതി പ്രസിഡന്റ് ജെ.മണി, സെക്രട്ടറി അഡ്വ.വി.മോഹൻ ദാസ്, കുട്ടനാട് വികസന സമിതി വൈസ് ചെയർമാൻ കെ.ഗോപിനാഥ്, റാണി കായൽ പാടശേഖര സമിതി സെക്രട്ടറി എ.ഡി.കുഞ്ഞച്ചൻ, കർഷകൻ ജോർജ് മാത്യു വാച്ചാപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |