അനധികൃത നിർമ്മാണങ്ങൾ പിന്നീട് വിനയാവും
ആലപ്പുഴ: ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകിയവർ, അതിർത്തിക്കല്ലിൽ മുട്ടിയുരുമ്മി നടത്തുന്ന നിർമ്മാണങ്ങൾ അനധികൃതം. കുറച്ചു ഭാഗങ്ങൾ പൊളിച്ചുനീക്കപ്പെട്ട കെട്ടിടങ്ങളുടെ ഉടമസ്ഥർ, ദേശീയപാത അതോറിട്ടി സ്ഥലമേറ്റെടുക്കാൻ സ്ഥാപിച്ച കല്ലിനോടു ചേർന്നുതന്നെ ബാക്കിഭാഗം കെട്ടിയടച്ച് കെട്ടിടങ്ങൾ നവീകരിക്കുകയാണ്. ഏറ്റെടുത്ത സ്ഥലത്തു നിന്ന് 5.5 മീറ്റർ അകലം വീടിനും ഏഴു മീറ്റർ വ്യാപാര കെട്ടിടങ്ങൾക്കും വേണമെന്നാണ് നിബന്ധന. ഇതു പാലിക്കാതെ നടത്തുന്ന നിർമ്മാണങ്ങൾ വീണ്ടും പൊളിച്ചുമാറ്റേണ്ട സാഹചര്യമുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ജില്ലയിൽ 7760 പേരാണ് സ്ഥലം വിട്ടു നൽകിയത്. ഇതിൽ 70 ശതമാനം പേർക്കും നഷ്ടമായത് വീടും വ്യാപാര സ്ഥാപനങ്ങളുമാണ്. ശേഷിച്ച ഭൂമിയിൽ വീടോ കടമുറിയോ നിർമ്മിക്കാൻ പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപമെങ്കിലും നിശ്ചിത അകലമിട്ടുള്ള നിർമ്മാണത്തിനു മാത്രമേ അനുമതി നൽകാനാവൂ എന്നാണ് പഞ്ചായത്തുകളുടെ നിലപാട്.
സംസ്ഥാന പാതയാണെങ്കിൽ മൂന്നു മീറ്റർ അകലം വേണം. പഞ്ചായത്തുകൾക്കാണ് ബിൽഡിംഗ് പെർമിറ്റ് നൽകാനുള്ള അധികാരമെന്ന് ദേശീയപാത അതോറിട്ടിയും വ്യക്തമാക്കുന്നു. സ്ഥലം വീട്ടുനൽകിയവർ നിശ്ചിത സ്ഥലത്ത് നിന്ന് മൂന്ന് മീറ്റർ അകലത്തിൽ കടമുറികളോ വീടോ നിർമ്മിക്കുന്നതിന് തടസവാദം ഉന്നയിക്കില്ലെന്നും ദേശീയപാത അതോറിട്ടി പറയുന്നു. പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം, ഒമ്പത് മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് മൂന്ന് മീറ്ററാണ് റോഡിൽ നിന്നുള്ള ദൂരപരിധി. പിന്നീടുള്ള ഓരോ നിലയ്ക്കും 50 സെൻറ്റീമീറ്റർ വീതം ദൂരപരിധി വർദ്ധിക്കും. പഞ്ചായത്ത് റോഡുകളുടെ സമീപത്തു നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് രണ്ടു മുതൽ 1.80 മീറ്റർ വരെയാണ് ദൂരപരിധി.
താത്കാലിക നമ്പർ
ഏറ്റെടുത്ത സ്ഥലത്തിന് ശേഷം മൂന്ന് സെന്റു വരെയുള്ളവർക്ക് നിശ്ചിത അകലം പാലിച്ച് വീട് നിർമ്മിക്കാൻ നിയമപരമായി തടസമില്ല. പെർമിറ്റും നമ്പരും നൽകുന്നതിന് നിയമപരമായി ഉദ്യോഗസ്ഥർക്ക് തടസവുമില്ല. നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചാൽ വ്യവസ്ഥകളോടെ താത്കാലിക നമ്പർ അനുവദിക്കാം. പ്രത്യേക സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക്, 200 രൂപ മുദ്രപ്പത്രത്തിൽ കെട്ടിട ഉടമ കരാർ എഴുതി നൽകിയാൽ മാത്രമേ രജിസ്റ്ററിൽ രേഖപ്പെടുത്തി നമ്പർ അനുവദിക്കൂ. പിന്നീട് ഈ സ്ഥലം സർക്കാർ ആവശ്യത്തിന് ഏറ്റെടുത്താൽ മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസമില്ല.
............................
ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കിയ കെട്ടിടങ്ങളോടു ചേർന്നുള്ള നിർമ്മാണങ്ങൾ അനുമതി വാങ്ങാതെയാണ്. നിർമ്മാണം ചട്ടവിരുദ്ധവും അപകടങ്ങളുണ്ടാക്കുന്ന തരത്തിലുമാണ്. പൊലീസിൻറ്റെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. പുതിയ പെർമിറ്റ് നൽകാൻ എൻ.എച്ച്.എയുടെ അനുമതി വേണ്ടിവരും
-രാജ്കുമാർ, സെക്രട്ടറി, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്
അനുമതിയും ചട്ടം പാലിക്കാതെയും നിർമ്മിക്കുന്ന വീടുകൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറ്റെ വിവേചനാധികാരം ഉപയോഗിച്ച് റേഷൻ കാർഡ്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിന് നമ്പർ അനുവദിക്കുന്നതിൽ തെറ്റില്ല
-കെ.കെ.സുലൈമാൻ, ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി, പുറക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |