നൽകിയത് വ്യാജ നിയമന ഉത്തരവ്
മാവേലിക്കര: ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ക്ലർക്ക്, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേരെ മാവേലിക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തു. കടവൂർ പത്മാലയം വീട്ടിൽ പി.രാജേഷ് (34), കണ്ണമംഗലം പേള പള്ളിയമ്പിൽ വി.അരുൺ (24) എന്നിവരാണ് പിടിയിലായത്. കടവൂർ കല്ലിടക്കടവ് സ്വദേശി വി.വിനീഷ് രാജനാണ് കേസിലെ മുഖ്യപ്രതി . ഇയാൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിനാൽ അറസ്‌റ്റ് ചെയ്യരുതെന്ന് ജില്ലാ കോടതിയുടെ ഉത്തരവുണ്ട്.
വൈക്കം ക്ഷേത്ര കലാപീഠത്തിൽ ക്ലർക്ക് തസ്തികയിൽ ജോലി ഉറപ്പിച്ച് എരുവ സ്വദേശിയിൽ നിന്ന് 3.25 ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് അറസ്‌റ്റ്. ഇയാൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർ പാഡിൽ വ്യാജ സീൽ പതിച്ച് നിയമന ഉത്തരവ് അയച്ചു. വൈക്കം ക്ഷേത്ര കലാപീഠത്തിലെത്തിയ ഇദ്ദേഹം നൽകിയ നിയമന ഉത്തരവ് പരിശോധിച്ച ദേവസ്വം അധികൃതർ അവ വ്യാജമാണെന്ന് തിരിച്ചറിയുകയും ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് വിവരം കൈമാറുകയുമായിരുന്നു. മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്‌തി പുറത്തുവന്നത്.
പ്രതികൾ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാർ, വള്ളികുന്നം എന്നിവിടങ്ങളിലായി നിരവധി പേരിൽ നിന്ന് ഒന്നു മുതൽ ഏഴു ലക്ഷം രൂപ വരെ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തിട്ടുണ്ട്. വ്യാജ നിയമന ഉത്തരവുകളും നൽകി. പണം കൈപ്പറ്റി നൽകിയ മുദ്രപ്പത്രങ്ങളും ചെക്കുകളും വ്യാജ നിയമന ഉത്തരവുകളും പൊലീസ് കണ്ടെടുത്തു. മുഖ്യപ്രതി വിനീഷ് രാജന്റെ കടവൂർ കുളത്തിനടുത്തുള്ള താവളത്തിൽ നിന്നു ഇയാൾ കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡിന്റെ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർ ഗ്രേഡ് ഒന്ന് സർട്ടിഫിക്കറ്റുള്ളയാളെന്ന വ്യാജ തിരിച്ചറിയൽ കാർഡും വിവിധ വ്യാജ രേഖകളും 9.75 ലിറ്ററിന്റെ 13 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വ്യാജ തിരിച്ചറിയൽ കാർഡിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. മാവേലിക്കര പൊലീസ് ഇൻസ്‌പെക്‌ടർ സി.ശ്രീജിത്ത്, എസ്.ഐമാരായ അലി അക്ബർ, ആനന്ദകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |