ആലപ്പുഴ: ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചയാളെ പൊലീസ് വിട്ടയച്ചത് വിവാദമായി. സംഭവം സംബന്ധിച്ച് ആർ.എം.ഒ രേഖാമൂലം പരാതി നൽകിയിട്ടും ആലപ്പുഴ സൗത്ത് പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള നടപടിയെടുക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി.
ഇന്നലെ പുലർച്ചെ 5.15 ഓടെയാണ് കളർകോട് സിനി വില്ലയിൽ സത്യാനന്ദന് മർദ്ദനമേറ്റത്. ഹെൽമെറ്റുകൊണ്ടുള്ള അടിയേറ്റ് കൈയുടെ കുഴ തെറ്റി. അക്രമിയെ മറ്റ് സുരക്ഷാ ജീവനക്കാർ ചേർന്ന് കീഴ്‌പ്പെടുത്തിയാണ് പൊലീസിന് കൈമാറിയത്. പുലർച്ചെ സർജറി വാർഡിൽ ഹെൽമെറ്റുമായി ഇയാൾ പതുങ്ങി നിൽക്കുന്ന വിവരം നഴ്‌സുമാരാണ് സുരക്ഷാ ജീവനക്കാരെ അറിയിച്ചത്. സത്യാനന്ദന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ ഉടൻ വാർഡിലെത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. പിന്നീട് സുരക്ഷാ ജീവനക്കാരുടെ മുറിക്ക് പിൻഭാഗത്ത് പതുങ്ങി നിൽക്കുന്നതു കണ്ട് ചോദ്യം ചെയ്തതോടെ പ്രതി അക്രമാസക്തനാവുകയും സത്യാനന്ദനെ അടിക്കുകയുമായിരുന്നു.
ലഹരിക്കടിമയായ പ്രതി സിറിഞ്ചുകൾ മോഷ്ടിക്കാൻ മുമ്പും വാർഡിൽ കയറിയിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. ജനറൽ ആശുപത്രിയിലെ തന്നെ ലഹരിമോചന കേന്ദ്രത്തിൽ ഇയാൾ ചികിത്സയിലുണ്ടായിരുന്നു. ആ സമയം ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് പരാതി നൽകിയിട്ടും പാെലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. പ്രതി വിദേശത്ത് പോകാനിരിക്കുകയാണെന്ന് പറഞ്ഞ് ഒത്തുതീർപ്പിനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ, ലഹരിവിമോചന ചികിത്സയിലുള്ളയാളാണെന്നും മരുന്നുകൊടുക്കേണ്ടതിനാൽ ബന്ധുക്കൾക്കൊപ്പം വിടുകയായിരുന്നു എന്നുമാണ് സൗത്ത് പൊലീസിന്റെ വിശദീകരണം. മുമ്പ് ഇയാൾക്കെതിരെയുണ്ടായ പരാതി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |