ചാരുംമൂട്: ലോട്ടറി ടിക്കറ്റുകളിലെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ രണ്ടുപേർ പിടിയിൽ. കുണ്ടറ മുളവന കാഞ്ഞിരക്കോട് മുറിയിൽ സെന്റ് ജൂഡ് വില്ലായിൽ സിജോ (39), കുണ്ടറ മുളവന നാന്തിരിക്കൽ മുറിയിൽ സജീവ്ഭവനത്തിൽ സജീഷ് (30) എന്നിവരെയാണ് നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.പ്രായമുള്ളവരും ഭിന്നശേഷിക്കാരും സ്ത്രീകളുമായ ലോട്ടറി വില്പനക്കാരാണ് ഇവരുടെ പ്രധാന ഇരകൾ. കഴിഞ്ഞദിവസം താമരക്കുളം നാലുമുക്ക് ഭാഗത്ത് തട്ടിപ്പിന് ശ്രമിക്കുമ്പോഴാണ് കുടുങ്ങിയത്. കഴിഞ്ഞ 24ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ സമ്മാനമായ 5000 രൂപ നമ്പർ തിരുത്തിയ ടിക്കറ്റ് കാട്ടി കച്ചവടക്കാരനായ പള്ളിക്കൽ കൈതക്കൽ സ്വദേശി രാധാകൃഷ്ണനിൽ (55) നിന്നു വാങ്ങാനുള്ള ശ്രമത്തിനിടെ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നു നമ്പർ തിരുത്തിയയും വെട്ടിമാറ്റിയതുമായ നിരവധി കേരള ലോട്ടറി ടിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു.
അവസാനത്തെ നാലക്കങ്ങൾക്ക് സമ്മാനം ലഭിച്ച നമ്പറുകൾ മനസിലാക്കി അതേ ദിവസം ശേഖരിച്ചു വയ്ക്കുന്ന ടിക്കറ്റുകളിലെ ചില നമ്പറുകൾ, സീരീസുകൾ എന്നിവ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ലോട്ടറി ഫലം വരുന്ന ദിവസം സമ്മാനം അടിക്കാത്ത ലോട്ടറി ടിക്കറ്റുകൾ കടകളിൽ നിന്നും മറ്റും ശേഖരിക്കും. നമ്പറുകൾ വെട്ടിമാറ്റി ഒട്ടിച്ചു വയ്ക്കുന്ന രീതിയും ഇവർക്കുണ്ട്. ആർക്കും മനസിലാവാത്ത രീതിയിൽ വളരെ സൂക്ഷ്മമായാണ് ഇവർ നമ്പറുകൾ ഒട്ടിക്കുന്നത്. 1000 മുതൽ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ മാത്രമാണ് നമ്പർ തിരുത്തി വാങ്ങിയെടുക്കുന്നത്. സമ്മാനത്തുക പൂർണ്ണമായും വാങ്ങാതെ അടുത്ത ദിവസം നറുക്കെടുക്കുന്ന കുറെയധികം ടിക്കറ്റുകൾ എടുത്ത ശേഷം ബാക്കി തുക വാങ്ങുന്നതാണ് പതിവ്.
നിരവധി ചില്ലറ ലോട്ടറി കച്ചവടക്കാർ ഇതിനോടകം ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവരുടെ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാനമായ തട്ടിപ്പു നടത്തിയതിന് കഴിഞ്ഞ വർഷം അഞ്ചൽ പൊലീസിൽ ഇവർക്കെതിരെ കേസുണ്ട്. കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും ഇവർ പ്രതികളാണ്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ എസ്.നിതീഷ്, ജൂനിയർ എസ്.ഐ ദീപുപിള്ള, എസ്.ഐമാരായ രാജീവ്,ബാബുക്കുട്ടൻ, സി.പി.ഒ കലേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |