ആലപ്പുഴ: ചെലവിനും അദ്ധ്വാനത്തിനും ആനുപാതികമായി തേങ്ങയ്ക്ക് ന്യായവില ലഭിക്കാത്തതിനാൽ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. താങ്ങുവില പ്രഖ്യാപനവും പച്ചത്തേങ്ങ സംഭരണവും കടലാസിൽ ഒതുങ്ങിയത് മറ്റൊരു അടിയായി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കിലോയ്ക്ക് 16 രൂപ നിരക്കിൽ ആരംഭിച്ച നാളികേര സംഭരണം 2016ൽ കിലോയ്ക്ക് 32 രൂപയായി. പിന്നീട് സർക്കാർ സംഭരണം നിറുത്തി. കൃഷിഭവൻ വഴി നാളികേരവും സഹകരണസംഘങ്ങൾ മുഖേന ഉണങ്ങിയ കൊപ്രയുമാണ് സംഭരിച്ചിരുന്നത്. തൊണ്ട് കുടുംബശ്രീ യൂണിറ്റ് വഴി സംഭരിച്ച് കയർസംഘങ്ങളുടെ ഡീഫൈബറിംഗ് യൂണിറ്റിന് കൈമാറിയിരുന്നു. നാളികേരവും കൊപ്രയും കേരഫെഡ് ഏറ്റെടുത്തണ് ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിച്ചിരുന്നത്. സംഭരിക്കുന്ന നാളികേരത്തിന്റെയും കൊപ്രയുടെയും വിലയുടെ ചെക്കാണ് കർഷകന് നൽകിയിരുന്നു.
ഒരു കിലോ പച്ചത്തേങ്ങ മൊത്തവ്യാപാരികൾ സംഭരിക്കുന്നത് 18 രൂപയ്ക്കാണ്. വേനൽക്കാലത്ത് തേങ്ങയിൽ ജലാംശം കുറവായതിനാൽ ചകിരി നീക്കം ചെയ്ത രണ്ടു തേങ്ങയെങ്കിലും വേണം ഒരു കിലോ തൂക്കം ലഭിക്കാൻ. വിലക്കുറവെന്നു കരുതി വിൽക്കാതെ മാറ്റി വെച്ചാൽ കടുത്തചൂടിൽ വീണ്ടും തൂക്കം കുറയാൻ ഇടയാകുമെന്നതിനാൽ നഷ്ടം സഹിച്ചും കർഷകർ വിൽക്കും. വെളിച്ചെണ്ണ വില 160 ൽ എത്തിയിട്ടും നാളികേരത്തിന് അർഹമായ വില ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
# വിപണിയിൽ അന്യസംസ്ഥാന തേങ്ങ
സർക്കാർ സംഭരണം നിലച്ചതോടെ അന്യസംസ്ഥാന ലോബി കർണാടക, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് തേങ്ങയെത്തിക്കുന്നതും സംസ്ഥാനത്തെ തേങ്ങവില ഇടിയാൻ കാരണമാവുന്നു. കൃഷിഭവനുകളിൽ നാളികേര സംഭരണത്തിന് ഒരു ബിൽകളക്ടറെയും രണ്ട് ചുമട്ടുകാരെയും ദിവസ വേതനത്തിന് നിയമിച്ചിരുന്നു. ബിൽ കളക്ടർക്ക് 450 രൂപയും ചുമട്ടുതൊഴിലാളിക്ക് 350 രൂപയുമായിരുന്നു വേതനം.
സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പദ്ധതിയിൽ അവ്യക്തതയുള്ളതിനാലാണ് സഹകരണ സംഘങ്ങൾ ഏറ്റെടുക്കാത്തത്. കർഷകരെ സഹായിക്കാൻ പദ്ധതിക്ക് വ്യക്തത വരുത്തി നടപ്പാക്കണം. സംഭരണ വില കിലോഗ്രാമിന് 45 രൂപയാക്കണം
എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി
അന്യസംസ്ഥാന ലോബി കേരള വിപണികളിൽ ഇടപെടുന്നത് നിയന്ത്രിക്കാർ സർക്കാർ നടപടി സ്വീകരിക്കണം. കർഷകരെ സംരക്ഷിക്കാൻ തേങ്ങ രണ്ട് രൂപ സബ്‌സിഡിയോടെ 34 രൂപയ്ക്ക് സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകൾ വഴിയും സംഭരിക്കണം
ചിറപ്പുറത്ത് മുരളി, ജില്ലാ ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ്
സർക്കാർ പ്രഖ്യാപിച്ച കൊപ്രസംഭരണം നടപ്പാക്കിയാൽ കേരകർഷകർക്ക് ആശ്വാസമാകും. സംഭരിക്കുന്ന കൊപ്രയും തേങ്ങയും കേരഫെഡ് ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിച്ചാൽ കർഷകർക്ക് ആശ്വാസമാകും. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്ക് നൽകാനും കഴിയും
അഡ്വ. സീതിശങ്കർ, അഗ്രിക്കൾച്ചറൽ സഹ. മാർക്കറ്റിംഗ് സൊസൈറ്റി, ചേർത്തല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |