ആലപ്പുഴ: ജില്ലയിലെ ഗവ.ആശുപത്രികളിൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഒഴിവുകൾ നികത്താൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു.
ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും മത്സരപ്പരീക്ഷകൾക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റ് വേണം. മൂന്നുമാസം മുമ്പ് അപേക്ഷിച്ചവർക്കു പോലും ഇതുവരെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പകരം ആളെ വച്ച് പരീക്ഷ എഴുതണമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 634 ഭിന്നശേഷി വിദ്യാർത്ഥികളാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് കത്തെഴുതിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
മൂന്ന് വർഷമായി ജില്ലയിലെ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ആലപ്പുഴ, മാവേലിക്കര ജില്ലാ ആശുപത്രികൾ, ചേർത്തല, ചെങ്ങന്നൂർ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഒഴിവുകളുണ്ട്. പരീക്ഷയടുത്തിട്ടു പോലും സർട്ടിഫിക്കറ്റ് കിട്ടാതായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ സ്ഥിരനിയമനം നടത്താനും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. അതേസമയം മൂന്ന് ആശുപത്രികൾക്ക് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാക്കുമെന്നുമാണ് അധികൃതർ രക്ഷാകർത്താകളെ അറിയിച്ചത്.
ആരും വരുന്നില്ല, ഉള്ളവരും പോയി
പി.എസ്.സി വഴിയുള്ള സ്ഥിരം നിയമനം വൈകുന്നു
മുമ്പ് ദേശീയ ആരോഗ്യ പദ്ധതി പ്രകാരം താത്കാലിക നിയമനം നടത്തിയിരുന്നു
വേതനക്കുറവ് മൂലം മൂന്ന് തവണ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല.
നേരത്തെ നിയമനം ലഭിച്ചവരിൽ പലരും സർവീസ് വിട്ടുപോയി
പകരത്തിന് ആളെ നിയമിക്കാനുള്ള നടപടിയും വൈകി.
രസത്തിലല്ല വകുപ്പുകൾ
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ചേർച്ചയില്ലായ്മ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ നിയമനത്തെ ബാധിക്കുന്നു. ഇവരെ ആരോഗ്യ വകുപ്പ് നിയമിക്കണമെന്നാണ് ചട്ടം. അത്യാവശ്യ ഘട്ടങ്ങളിൽ വകുപ്പിന്റെ അനുമതിയോടെ വിദ്യാഭ്യാസ വകുപ്പിന് താത്കാലിക നിയമനം നടത്താം. വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ദിവസങ്ങൾക്കു മുമ്പാണ് വിദ്യാഭ്യാസ വകുപ്പ് സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് അറിയിക്കുന്നത്. ഭിന്നശേഷിയുള്ള ഒരാളെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ കുറഞ്ഞത് 15 മിനുട്ട് വേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയിൽ കുറഞ്ഞത് മൂന്ന് മാസം വേണ്ടിവരും സർട്ടിഫിക്കറ്റ് നൽകാൻ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ താത്കാലിക നിയമനത്തിനായി മൂന്ന് തവണ ഇന്റർവ്യൂവിന് ക്ഷണിച്ചെങ്കിലും ആരും എത്തിയിട്ടില്ല. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധന നടത്തിയാണ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്
-ഡി.എം.ഒ, ആലപ്പുഴ
................................
സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ: 634
...............................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |