ചേർത്തല: താലൂക്ക് ആശുപത്രിയിലെ പ്രസവാനുകൂല്യ അട്ടിമറി ആരോപണം സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം ആശുപത്രിയിലെത്തി രേഖകൾ പരിശോധിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനുവർഗീസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് രമേഷ് ബാബു, ജൂനിയർ സൂപ്രണ്ട് ജോൺ,ക്ലർക്ക് സുമേഷ് എന്നിവരടങ്ങിയ സംഘമാണ് രേഖകൾ പരിശോധിച്ചത്. ഇവർ തയ്യാറാക്കി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.
ഇതേസമയം ആനുകൂല്യം അട്ടിമറിക്കാൻ കൂട്ടുനിന്നവരെ നടപടിയിൽ നിന്നൊഴിവാക്കാൻ ഭരണകക്ഷി നേതാക്കൾ ഇടപെടുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. ആശുപത്രിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇതിനായി രംഗത്തുണ്ടത്രെ.
കേന്ദ്ര പദ്ധതിയായ ജനനിസുരക്ഷായോജന പദ്ധതി പ്രകാരം പ്രസവാനുകൂല്യത്തിനനുവദിച്ച നാലരലക്ഷമാണ് വിതരണം ചെയ്യാതെ തിരിച്ചടച്ചത്. ഇതിനൊപ്പം വിവിധ പദ്ധതികളിലായി ആശുപത്രിക്കനുവദിച്ച 17 ലക്ഷവും യഥാസമയം ചെലവഴിക്കാതെ തിരികെ നൽകിയിരുന്നു. അപേക്ഷ നൽകി വർഷങ്ങളായി ആയിരങ്ങൾ ആനുകൂല്യത്തിന് കാത്തിരിക്കുമ്പോഴാണിത്.
സൂപ്രണ്ടിനെ ഉപരോധിച്ചു
പ്രസവാനുകൂല്യം വിതരണം ചെയ്തതിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടും മുഴുവൻ തുകയും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും എ.ഐ.വൈ.എഫ് ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. ഗിരീഷ്‌കുമാർ, മണ്ഡലം സെക്രട്ടറി കെ.സി.ശ്യാം, പ്രസിഡന്റ് എൻ.പി.അമൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബ്രൈറ്റ് എസ്.പ്രസാദ്, കെ.എസ്. ഷിബു, എം.അനന്തു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |