SignIn
Kerala Kaumudi Online
Saturday, 20 April 2024 8.46 AM IST

എരുമേലി പേട്ടതുള്ളൽ 11ന് ... അയ്യനെക്കാണാൻ അമ്പലപ്പുഴ സംഘം

ambala

അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളലിൽ പങ്കെടുക്കാൻ അമ്പലപ്പുഴ സംഘത്തിന്റെ യാത്രയ്ക്ക് തുടക്കമായി.

ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻനമ്പൂതിരി സ്വർണ്ണത്തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയ്ക്ക് കൈമാറി. ഈ സമയം ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു. തുടർന്ന് തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചു. ഇന്നലെ രാവിലെ ഏഴിന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നു യാത്രയാരംഭിച്ച സംഘം പ്രദേശത്തെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തി അമ്പലപ്പുഴ ക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്നു രാവിലെയാണ് എരുമേലിയിലേക്ക് പുറപ്പെടുന്നത്. മുന്നൂറിൽപ്പരം സ്വാമിമാരും മാളികപ്പുറങ്ങളും പത്തു നാൾ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

രക്ഷാധികാരി മുൻ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ, എച്ച്. സലാം എം.എൽ.എ, അമ്പലപ്പുഴ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. ശ്രീശങ്കർ, ബി.ജെ.പി കേന്ദ്ര കമ്മിറ്റി അംഗം കുമ്മനം രാജശേഖരൻ, ക്ഷേത്ര വികസന ട്രസ്റ്റ് സെക്രട്ടറി ടി. അംബുജാക്ഷൻ നായർ എന്നിവർ സംഘത്തെ യാത്രയാക്കാനെത്തി. യാത്രയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിൽ 50 ദിവസത്തെ അന്നദാനവും 21 ആഴി പൂജകളും നടത്തി. ഇന്ന് കവിയൂർ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം നാളെ മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ആഴി പൂജ നടത്തി 10ന് എരുമേലിയിൽ എത്തും. 11നാണ് എരുമേലി പേട്ടതുള്ളൽ.

കൊച്ചമ്പലത്തിൽ നിന്നിറങ്ങുന്ന സംഘം നേരെ വാവർ പള്ളിയിലെത്തുമ്പോൾ പള്ളി ഭാരവാഹികൾ സ്വീകരിക്കും. തുടർന്ന് വാവരുടെ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് നീങ്ങും. വലിയമ്പലത്തിൽ സംഘത്തെ ദേവസ്വം അധികൃതർ സ്വീകരിക്കും. ക്ഷേത്ര പ്രദക്ഷിണവും നമസ്കാരവും നടത്തുന്നതോടെ പേട്ടതുള്ളലിന് സമാപനമാകും. തുടർന്ന് എരുമേലി ക്ഷേത്രത്തിൽ ആഴി പൂജ നടത്തി പമ്പയിലേക്ക് യാത്രയാകും.

# മലകയറ്റം 13ന്

പമ്പ സദ്യ നടത്തി 13ന് മലകയറുന്ന സംഘത്തെ മരക്കൂട്ടത്തിൽ ദേവസ്വം, പൊലീസ് അധികൃതർ സ്വീകരിക്കും.
ദർശന ശേഷം പ്രത്യേക ഹാളിൽ വിരിവയ്ക്കും. മകരവിളക്ക് ദിവസം രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം മേൽശാന്തി നിർവഹിക്കും. പിറ്റേന്ന് മാളികപ്പുറം മണിമണ്ഡപത്തിൽ ശീവേലി എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കൽ എത്തുമ്പോൾ സംഘാംഗങ്ങൾ പടി കഴുകി പടിയിൽ കർപ്പൂരാരതി നടത്തും. തുടർന്ന് ശീവേലി ഇറക്കി എഴുന്നള്ളിച്ച് തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിച്ച് കർപ്പൂരാഴി പൂജയും നടത്തുന്നതോടെ പത്തുനാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച് 15ന് രാത്രിയിൽ സംഘം മലയിറങ്ങും. സമൂഹപ്പെരിയോൻ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വവും കരപ്പെരിയോൻമാരായ കെ. ചന്തു, ബി.ഉണ്ണിക്കൃഷ്ണൻ, ആർ.മണിയൻ, കെ.വിജയൻ, പി.സദാശിവൻപിള്ള എന്നിവർ സഹകാർമ്മികത്വവും വഹിക്കും. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, ട്രഷറർ ബിജു സരോവരം, ആചാരാനുഷ്ഠാന കമ്മിറ്റി ചെയർമാൻ ജി.ശ്രീകുമാർ, രഥയാത്ര കമ്മിറ്റി ചെയർമാൻ പി.വേണുഗോപാൽ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.