ആലപ്പുഴ: ജീവൻരക്ഷാ ഉപകരണങ്ങൾക്കാവശ്യമായ വൈദ്യുതി സൗജന്യമായി ലഭിക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ കെ.എസ്.ഇ.ബി ലഘൂകരിച്ചതോടെ രോഗികളും ബന്ധുക്കളും ആശ്വാസത്തിൽ.
സൗജന്യ വൈദ്യുതിക്ക് അപേക്ഷിക്കാൻ മുമ്പ് 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം തയ്യാറാക്കണമായിരുന്നു. ഭൂരിഭാഗം ഗുണഭോക്താക്കളും കിടപ്പുരോഗികളാണ്. ഇവർക്ക് വേണ്ടി ബന്ധുക്കളാണ് പലകുറി അപേക്ഷകളുമായി ഓടിനടന്നിരുന്നത്. നിലവിൽ വെള്ളപ്പേപ്പറിൽ അപേക്ഷയും ഡോക്ടറുടെ സർട്ടിഫിക്കറ്റും മാത്രം മതിയെന്ന് വകുപ്പ് നിലപാടെടുത്തതോടെ അപേക്ഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വർഷങ്ങളായി നിലവിലുള്ള പദ്ധതിയെപ്പറ്റി പലർക്കും വ്യക്തതയുണ്ടായിരുന്നില്ല. രോഗിയുടെ ജീവൻ നിലനിറുത്താൻ ഉപയോഗിക്കുന്ന ഓക്സിജൻ കോൺസൺട്രേറ്റർ, എയർ ബെഡ്, സക്ഷൻ ഉപകരണം തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വോൾട്ടേജിന്റെയും ഉപയോഗ സമയത്തിന്റെയും അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കും. ആകെയുള്ള ബില്ലിലാവും ആറ് മാസത്തേക്ക് ഇളവ് ലഭിക്കുന്നത്. തുടരണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വീണ്ടും ഹാജരാക്കിയാൽ മതിയാകും.
# ഗാർഹിക ഉപഭോക്താക്കൾക്ക് അർഹത
# ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വേണ്ടി വന്ന വൈദ്യുതി തുക ബില്ലിൽ കുറയ്ക്കും
# വെള്ളപ്പേപ്പറിൽ അപേക്ഷയും ഡോക്ടറുടെ സർട്ടിഫിക്കറ്റും മതി
ജീവൻരക്ഷാ ഉപകരണങ്ങൾ അധികം വൈദ്യുതി ഉപയോഗിക്കുന്നില്ല എന്നിരിക്കെ, അതിന് വേണ്ടി 200 രൂപ മുദ്രപ്പത്രമടക്കം തയ്യാറാക്കുന്ന നടപടി ബന്ധുക്കളെ വലച്ചിരുന്നു. നടപടികൾ ലഘൂകരിച്ചതിൽ ആശ്വാസമുണ്ട്
വിവേക്, പാലിയേറ്റിവ് പ്രവർത്തകൻ
സൗജന്യ വൈദ്യുതിക്ക് അപേക്ഷിക്കാൻ മുദ്രപ്പത്രം വാങ്ങണമെന്നത് ബുദ്ധിമുട്ടായിരുന്നു. കിടപ്പു രോഗിയെ വീട്ടിൽ ഒറ്റയ്ക്കാക്കി നടപടിക്രമങ്ങൾക്ക് വേണ്ടി ദിവസങ്ങളോളം ഓഫീസിൽ കയറിയിറങ്ങണമായിരുന്നു. പുതിയ തീരുമാനം ആശ്വാസകരമാണ്
രേണുക, കിടപ്പുരോഗിയുടെ ബന്ധു
ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള സൗജന്യ വൈദ്യുതി പദ്ധതി വർഷങ്ങളായി നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും അറിവുണ്ടായിരുന്നില്ല. നടപടികൾ ലഘൂകരിച്ചതോടെ അപേക്ഷകർ കൂടുന്നുണ്ട്. അപേക്ഷ തയ്യാറാക്കുന്നതിനുൾപ്പടെ ഉദ്യോഗസ്ഥർ പൂർണ സഹകരണം നൽകുന്നുണ്ട്
അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി ആലപ്പുഴ സൗത്ത് സെക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |