ആലപ്പുഴ: മുൻഗണന വിഭാഗത്തിൽപ്പെടുന്ന പിങ്ക് കാർഡുടമകളിൽ നിന്ന് ഈടാക്കിയിരുന്ന കൈകാര്യ ചെലവ് തുക സൗജന്യ പദ്ധതിയുടെ ഭാഗമായി ഈ മാസം മുതൽ റേഷൻ വ്യാപാരികൾക്ക് ലഭിക്കില്ല. വർഷങ്ങളായി ഇതിൽ നിന്നാണ് വ്യാപാരികൾ കട വാടകയും, സെയിൽസ്‌മാന്റെ വേതനവുമടക്കം കണ്ടെത്തിയിരുന്നത്. വരവ് മുടങ്ങുന്നതോടെ വ്യാപാരികൾ പ്രതിസന്ധിയിലാവും.
കേന്ദ്രസർക്കാർ കിലോഗ്രാമിന് മൂന്ന് രൂപയ്ക്ക് നൽകുന്ന അരി പിങ്ക് കാർഡുടമകൾക്ക് രണ്ട് രൂപയ്ക്കാണ് സംസ്ഥാനം നൽകുന്നത്. ഈ തുകയാണ് കൈകൈകാര്യ ചെലവിനായി ഉപയോഗിച്ചിരുന്നത്. ഇത് പിന്നീട് കമ്മിഷനിൽ കുറവ് ചെയ്യുന്നതായിരുന്നു പതിവ്. കാർഡുടമകളിൽ നിന്ന് പണം ഈടാക്കുന്നത് നിറുത്തിയെങ്കിലും ഈ തുക വ്യാപാരികളുടെ കമ്മിഷനിൽ ഉൾപ്പെടുത്തി സർക്കാർ നൽകും. മാസം 45 ക്വിന്റൽ ഭക്ഷ്യധാന്യം വിൽക്കുന്ന കടക്കാരന് 18,000 രൂപയാണ് അടിസ്ഥാന ശമ്പളം പറഞ്ഞിരിക്കുന്നത്. കൈകാര്യ ചെലവായി ഇതുവരെ പിങ്ക് കാർഡ് ഉടമകളിൽ നിന്ന് വാങ്ങിയിരുന്ന തുക കുറവ് ചെയ്താവും ശമ്പളം നൽകുന്നത്.
പുതിയ സാഹചര്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് റേഷൻ കടകളിൽ സൃഷ്ടിക്കുന്നത്. വായ്പയെടുത്ത് കച്ചവടം തുടങ്ങിയവർ ദിവസവും പണമടച്ചുകൊണ്ടിരുന്ന സാഹചര്യം മേഖലയിലുണ്ട്. ഇത് മുടങ്ങുന്ന സ്ഥിതിയായി. കട വാടക, വൈദ്യുതി ചാർജ്, സെയിൽസ്‌മാൻമാർക്കുളള ശമ്പളം എന്നീ ഇനങ്ങളിൽ വലിയ ചെലവാണ് എല്ലാമാസവും ഉണ്ടാവുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് ബദൽ സംവിധാനം ഉണ്ടാക്കി റേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം 30,000 രൂപയാക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
വ്യാപാരികളുടെ ആവശ്യങ്ങൾ
# അതത് മാസത്തെ വേതനം കൃത്യമായ തീയതിയിൽ നൽകണം
# ഇ പോസ് തകരാർ ശാശ്വതമായി പരിഹരിക്കണം
# ഗോഡൗണുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം
# റേഷൻ ഡിപ്പോകളിൽ ഉത്തരവാദിത്തപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തൂക്കിയിറക്കണം
സംസ്ഥാനത്തെ പതിനാലായിരത്തിൽപരം റേഷൻ ലൈസൻസികളെയും സെയിൽസ്‌മാൻമാരെയും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. സർക്കാരുകൾ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യാപാരികളെ സംരക്ഷിക്കാത്തത് ഖേദകരമാണ്
എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |