SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 PM IST

ദേശീയപാത വികസനം... ഏറ്റെടുക്കാൻ ഇനി​ 2 ഹെക്ടർ മാത്രം

s

 തലവേദനയായി ഹരിപ്പാട്ടെ എലിവേറ്റഡ് ഹൈവേ,

 വണ്ടാനം ആശുപത്രി ജംഗ്ഷനിൽ അടിപ്പാതക്ക് അനുമതി

ആലപ്പുഴ: ദേശീയപാത വികസനത്തിനായി ജില്ലയിൽ ഇനി ഏറ്റെടുക്കാനുള്ളത് രണ്ടു ഹെക്ടർ മാത്രം. ആകെ 106 ഹെക്ടറാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.

31 വില്ലേജുകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. 45 മീറ്ററാണ് പുതിയ റോഡിന്റെ വീതി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കരാറുകാരൻ പരിശോധിച്ചപ്പോൾ എല്ലായിടത്തും 45 മീറ്റർ വീതിയില്ലെന്ന് കണ്ടെത്തി. സർവേയിലെ പിഴവും കല്ല് മാറ്റിയിട്ടതുമാണ് വീതി കുറയാൻ കാരണമായത്. മൂന്ന് ഘട്ടമായാണ് റോഡ് വികസനം.

കൊറ്റുകുളങ്ങര- ഓച്ചിറ, ഓച്ചിറ- പറവൂർ, പറവൂർ- തുറവൂർ എന്നിങ്ങനെ മൂന്ന് കരാറുകാരാണ് പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. കൊറ്റുകുളങ്ങര-ഓച്ചിറ ഭാഗത്തെ റോഡ് നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പറവൂർ-കൊറ്റുകുളങ്ങര ഭാഗത്ത് ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടി വരും. പറവൂർ, പുറക്കാട്, തോട്ടപ്പള്ളി, കരുവാറ്റ, ഹരിപ്പാട് എന്നിവിടങ്ങളിലാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടത്. ഈ ഭാഗത്തെ സർക്കാർ കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തുക ദേശീയപാത അതോറിട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹരിപ്പാട്ട് എലിവേറ്റഡ് ഹൈവേ (ആകാശപാത) നിർമ്മിക്കാനുള്ള സാദ്ധ്യതാപരിശോധന ആരംഭിച്ചു. നിലവിലെ രൂപരേഖ അനുസരിച്ച് ട്രാൻ. സ്റ്റാൻഡിനു മുന്നിൽ 35 മീറ്റർ നീളത്തിൽ മാത്രമാണ് എലിവേറ്റഡ് ഹൈവേ വരുന്നത്. വടക്കോട്ട് മാധവ ജംഗ്ഷൻ വരെയും തെക്കു ഭാഗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗം വരെയും അപ്രോച്ച് റോഡായി മാറും. ഇവി​ടം മണ്ണിട്ടുയർത്തി റോഡ് നിർമ്മിക്കുമ്പോൾ നഗരം രണ്ടായി പകുത്തു മാറുമെന്നാണ് പരാതി. അതിനാൽ മാധവാ ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗം എലി​വേറ്റഡ് ഹൈവേ ആക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നി​ത്തല എം.എൽ.എ ബന്ധപ്പെട്ടവർക്ക് കത്തുനൽകി. ഹരിപ്പാട് നഗരസഭയും പ്രതിഷേധവുമായി രംഗത്തെത്തി​യി​ട്ടുണ്ട്. കരാർ ഉറപ്പി​ച്ചതി​നാൽ എസ്റ്റി​മേറ്റ് പുതുക്കുമ്പോഴുള്ള അധി​കച്ചെലവു കാരണം രൂപമാറ്റം നടപ്പാക്കാൻ കഴി​യുമോയെന്ന ആശങ്കയി​ലാണ് ഉദ്യോഗസ്ഥർ.

വണ്ടാനം മെഡി.ആശുപത്രി ജംഗ്ഷനിൽ അടിപ്പാത

റോഡ് വികസനത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ അടിപ്പാത (വെഹിക്കിൾ അണ്ടർ പാസ്) നിർമ്മിക്കാൻ അനുമതി ലഭിച്ചതായി എൻ.എച്ച് വിഭാഗം വ്യക്തമാക്കി.ആദ്യം തയ്യാറാക്കിയ രൂപരേഖയിൽ ആശുപത്രി ജംഗ്ഷനിൽ അടിപ്പാത ഉൾപ്പെടുത്തിയിരുന്നില്ല. ജംഗ്ഷന് ഒന്നരകിലോമീറ്റർ വടക്കുമാറി കുറവൻതോട് ജംഗ്ഷനിലും രണ്ട്കിലോമീറ്റർ തെക്കുമാറിയുള്ള വളഞ്ഞവഴിയിലുമാണ് അടിപ്പാത നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ തിരക്ക് പരിഗണിച്ചാണ് രൂപരേഖയിൽ മാറ്റംവരുത്താൻ ദേശീയപാത അതോറിട്ടി അനുമതി നൽകിയത്. 22.9 മീറ്റർ സ്പാൻ വേണോ 35മീറ്റർ നീളമുള്ള സ്പാൻ വേണോയെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല. അടിപ്പാതയുടെ ഇരുവശവും 600മീറ്ററിൽ അപ്രോച്ച് റോഡ് ഉണ്ടാകും. സർവീസ് റോഡിൽ ബസുകൾ നിർത്തുന്നതിനുള്ള ബസ് ബേയും നിർമ്മിക്കും. ആറുവരിപ്പാതയുടെ രൂപരേഖയിൽ ജില്ലയിൽ ആദ്യമായിട്ടാണ് ഭേദഗതി വരുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.