# ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭൂമി പുറമ്പോക്ക് ലിസ്റ്റിൽ
ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സർക്കാർ, ദേവസ്വം ബോർഡ് സ്ഥാപനങ്ങളുടെ ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കത്തതിനാൽ നഷ്ടപരിഹാരം നൽകാതെ ദേശീയപാത അതോറിട്ടി. രാജഭരണകാലത്ത് രാജകല്പനയിലൂടെ ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പക്കലിലല്ലാത്തതാണ് ദേവസ്വം ബോർഡിനെ വെട്ടിലാക്കിയത്. എന്നാൽ പൊളിക്കുന്ന ക്ഷേത്രങ്ങൾക്കും അനുബന്ധ നിർമ്മിതികൾക്കുമുള്ള നഷ്ടപരിഹാരം ബോർഡിന് ലഭിക്കും.
ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലായി 12.59 ഹെക്ടറാണ് ഏറ്റെടുത്തത്. ദേവസ്വം ബോർഡ്, റവന്യു, കെ.എസ്.ഇ.ബി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. 1.06 ഹെക്ടറാണ് ദേവസ്വം ബോർഡിന്റേതായി ഏറ്റെടുത്തത്. ഇവിടെ കാണിക്കവഞ്ചി, അലങ്കാര ഗോപുരങ്ങൾ, കെട്ടിടങ്ങൾ എന്നിവയുണ്ടായിരുന്നു. നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ രേഖകൾ സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിൽ ഹാജരാക്കാൻ ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ദേവസ്വം ബോർഡിന്റെ പക്കലില്ല. ബോർഡിന്റെ കൈവശമുള്ള സ്ഥലങ്ങൾ പുറമ്പോക്ക് എന്ന ഗണത്തിലാണ്. രാജഭരണ കാലത്ത് ഓരോ ക്ഷേത്രങ്ങൾക്കുമുള്ള സ്ഥലം രാജ കല്പനയിലൂടെ ലഭിച്ചതിനാൽ പല ക്ഷേത്രങ്ങളുടെയും അധീനതയിലുള്ള സ്ഥലത്തിന്റെ മതിയായ രേഖകൾ ദേവസ്വം ബോർഡിന്റെ പക്കൽ ഇല്ല. വാക്കാലുള്ള ഉത്തരവ് മാത്രമാണ് രാജഭരണത്തിൽ ലഭിച്ചിട്ടുള്ളത്.
സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകാൻ രേഖകൾ വേണമെങ്കിലും ഇതിലെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാൻ ദേശീയപാത വിഭാഗം തയ്യാറായിട്ടുണ്ട്. ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. അനുവദിച്ച നഷ്ടപരിഹാരത്തുക കൈമാറുന്നതിന് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് നൽകിയിട്ടില്ല. ചേർത്തല ഒഴികെ മറ്റ് രണ്ട് താലൂക്കുകളിലും കെട്ടിടങ്ങളുടെ വിലനിർണ്ണയം പൂർത്തിയായി. ചേർത്തലയിൽ ആക്ഷേപം ഉള്ളതിനാൽ വില പുനർ നിർണ്ണയം നടക്കുകയാണ്.
മറ്റ് വകുപ്പുകളുടെയും നഷ്ടപരിഹാരതുക നൽകിയിട്ടില്ല. വിതരണം ചെയ്യാത്ത തുക സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിന്റെ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. 3ഡി നോട്ടിഫിക്കേഷൻ നടത്തിയപ്പോൾ സ്ഥലം പുറമ്പോക്ക് എന്നാണ് രേഖയിലുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ബോർഡിന്റെ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചിക്കുള്ള നഷ്ടപരിഹാരം തിട്ടപ്പെടുത്തിയിട്ടില്ല. തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് തെക്കേക്കരയിൽ വൈകി ഏറ്റെടുത്ത സ്ഥലത്തിന്റെയും കടകളുടെയും നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
അനുവദിച്ച നഷ്ടപരിഹാരം (ലക്ഷത്തിൽ)
ഇരട്ടക്കുളങ്ങര ക്ഷേത്രം,19.63
നവരാക്കൽക്ഷേത്രം,3.07
നീർക്കുന്നം ക്ഷേത്രം,3.19
വണ്ടാനം ക്ഷേത്രം,5.44
തിരുവിലഞ്ഞാൽ ക്ഷേത്രം,2.91
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,3.56
കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,.3.82
ഏറ്റെടുത്ത സർക്കാർ ഭൂമി (ഹെക്ടറിൽ)
ആകെ, 12.59
ദേവസ്വം ബോർഡ്, 1.06
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |