ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ അദ്ധ്യാപകർ
ആലപ്പുഴ. വിദ്യാഭ്യാസ മേഖലയിൽ സർക്കാരിനു സമാന്തരമായി സേവനം നൽകിക്കൊണ്ടിരിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ അർഹമായ ആനുകൂല്യങ്ങൾ ഇല്ലാതെ വലഞ്ഞിട്ടും അവരെയൊന്നു കേൾക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.
പി.എഫ്, ഇ.എസ്.ഐ, പെൻഷൻ തുടങ്ങിയ യാതൊരു ക്ഷേമപദ്ധതികളുമില്ലാതെയാണ് പാരലൽ കോളേജ് അദ്ധ്യാപകർ പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്തെ ലോക്ക് ഡൗണിൽ കാടുകയറിയ പല കോളേജുകളും ലക്ഷങ്ങൾ ചെലവഴിച്ച് പുനരുദ്ധരിച്ചപ്പോഴാണ് സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും തടഞ്ഞുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഭീഷണിയായി അവതരിച്ചത്. വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും അനുവദിച്ചിരിക്കുന്ന കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ എല്ലാ കോഴ്സുകളും ഇല്ലാത്തതിനാൽ പല വിദ്യാർത്ഥികളും അയൽ സംസ്ഥാനങ്ങളിലെ സർവകലാശാലകളെയാണ് ആശ്രയിക്കുന്നത്. ഇതോടെ പാരലിൽ കോളേജ് അദ്ധ്യാപകരുടെ ജോലി സ്ഥിരതയും തുലാസിലായി.
# ഒരു നിയമവുമില്ല ആശ്രയിക്കാൻ
സംസ്ഥാനത്തെ പാരലൽ കോളേജ് അദ്ധ്യാപകർ വിവിധ തരം ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ജോലി സ്ഥിരതയില്ല. അദ്ധ്യാപകരുടെ മിനിമം വേതനവും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താൻ നിലവിൽ നിയമ പരിരക്ഷകളൊന്നുമില്ല. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ക്ഷേമനിധി ബോർഡ് എന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്. സർക്കാരുകൾ മാറിമാറി വന്നിട്ടും ബോർഡും പാരലൽ അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കപ്പെട്ടില്ല. വരുമാനമില്ലാതെയും, ശമ്പളം കൊടുക്കാനാവാതെയും ഇതിനകം നിരവധി സ്ഥാപനങ്ങൾ പൂട്ടിക്കഴിഞ്ഞു. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാവട്ടെ 200 വിദ്യാർത്ഥികൾ വരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ പോലും തികച്ചില്ലാത്ത അവസ്ഥയുണ്ട്.
# കുട്ടികളും കുരുക്കിൽ
കഴിഞ്ഞ ഡിസംബറിൽ കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് വേണ്ടി ഏതാനും ദിവസങ്ങൾ അനുവദിച്ചിരുന്നെങ്കിലും, പല കുട്ടികൾക്കും അപേക്ഷ സമർപ്പിക്കാൻ പോലും സാധിച്ചില്ല. റെഗുലർ വിദ്യാർത്ഥികളുടെ അതേ സിലബസ് പഠിച്ച് ഒരേ പരീക്ഷയെഴുതുന്ന പ്രൈവറ്റ് - വിദൂര പഠന വിദ്യാർത്ഥികൾക്ക് തത്തുല്യ ബിരുദമാണ് കേരള സർവ്വകലാശാലയടക്കം നൽകുന്നത്. പ്രൈവറ്റായി പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവരാണ്. ഇവർക്ക് ലഭിക്കുന്ന വിവിധ ഗ്രാന്റ്, ആനുകൂല്യങ്ങൾ, യാത്രാസൗകര്യങ്ങൾ തുടങ്ങിയവ തുടർന്ന് ലഭിക്കാതായാൽ ധാരാളം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകും.
കോർപ്പറേറ്റ് നയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ തന്ത്രങ്ങൾ മെനയുന്ന പുതിയകാലത്ത് സമാന്തര വിദ്യാഭ്യാസ രംഗം ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്. മേഖല ശാക്തീകരിക്കപ്പെടേണ്ടതും നിലനിൽക്കേണ്ടതും നാടിന്റെ അനിവാര്യതയാണ്
വിനോദ് ഭദ്രൻ, ജില്ലാ സെക്രട്ടറി, പാരലൽ കോളേജ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |