ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തോടെ പ്രതിസന്ധിയിലായ ഇറച്ചിക്കോഴി വ്യവസായത്തെ പിടിച്ചുനിറുത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്.
പല സമയത്തായി വ്യത്യസ്ത സ്ഥലങ്ങളിൽ പനി റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് അതത് പ്രദേശത്തെ ഇറച്ചി വ്യാപാരത്തിനുൾപ്പടെയാണ് നിരോധനം ഏർപ്പെടുത്തുന്നത്. പുതുവർഷത്തിലെ ആദ്യ ആഴ്ച തന്നെ പക്ഷിപ്പനി സ്ഥിരീകരിച്ചത് മുതൽ ആലപ്പുഴ നഗരത്തിലടക്കം കോഴി, താറാവ് ഇറച്ചി വ്യാപാരം നിരോധിച്ചിരിക്കുകയാണ്. നിരോധനം മാറിയാൽ പോലും ഇറച്ചി വാങ്ങുന്നതിന് ആളുകൾ എത്തിത്തുടങ്ങാൻ സമയമെടുക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വളർത്ത് പക്ഷികൾക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇറച്ചിക്കോഴികൾക്ക് പക്ഷിപ്പനി പിടിക്കാത്ത സാഹചര്യത്തിൽ വ്യാപാര നിരോധനം പിൻവലിച്ച് വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് വ്യാപാരികൾ.
രോഗബാധിതരായ താറാവിന്റെയും നാടൻ കോഴിയുടെയും പേരിൽ ഇറച്ചിക്കോഴികളെ കൂടി ദീർഘകാലം നിരോധിക്കുന്ന നടപടി പിൻവലിക്കമമെന്നാണ് ആവശ്യം. വീടുകളിലേക്കുള്ള വിൽപ്പനയുടെ മൂന്നിരട്ടിയാണ് വ്യാപാരികൾക്ക് ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ലഭിച്ചിരുന്നത്. എന്നാൽ ചിക്കൻ വിഭവങ്ങൾക്കും നിരോധനം ബാധകമായതോടെ ഹോട്ടലുകാരും ഇറച്ചി വാങ്ങാത്ത സ്ഥിതിയായി.
# കാരണം കണ്ടെത്തണം
താറാവുകൾക്ക് തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനിയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. രോഗ ബാധിത പ്രദേശത്തിന് പുറത്തു നിന്ന് കൊണ്ടുവന്ന ഇറച്ചിയുടെ വിൽപ്പന നടത്താൻ അനുമതി വേണമെന്നും ആവശ്യമുണ്ട്.
നൂറുകണക്കിന് വ്യാപാരികളെയും ആയിരക്കണക്കിന് തൊഴിലാളികളെയും നേരിട്ടു ബാധിക്കുന്ന അശാസ്ത്രീയമായ അടച്ചുപൂട്ടൽ നടപടി അവസാനിപ്പിക്കണം. നിയന്ത്രണ മേഖലകൾക്ക് പുറത്തുനിന്നുവരുന്ന ചിക്കൻ വിൽപ്പന നടത്താൻ അനുവദിക്കണം
ആലപ്പുഴ ചിക്കൻ മർച്ചന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |