# തിളയ്ക്കുന്ന കടലിൽ മത്സ്യക്ഷാമം രൂക്ഷം
ആലപ്പുഴ: വേനൽചൂട് കടുത്ത് കടലിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധന ബോട്ടുകൾ മടങ്ങിയെത്തുന്നത് നിരാശ നിറച്ച്. ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും തീരത്തോട് ചേർന്നു കിടക്കുകയാണ്. പൊന്തു വള്ളങ്ങളിലെ മത്സ്യബന്ധനമാണ് തൊഴിലാളികൾക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നതെങ്കിലും ലഭിക്കുന്ന മത്സ്യത്തിന് വിലയില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി.
മൂന്ന് തൊഴിലാളികൾ കയറാവുന്ന പൊന്തുവള്ളത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ 95 ശതമാനവും മത്തിയാണ്. ഇതിനാണെങ്കിൽ നിലവിൽ വിലയും കുറവ്. ഒരുമാസം മുമ്പ് വരെ 160 മുതൽ 180 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 80- 90 രൂപയാണ് ലഭിക്കുന്നത്. മൂന്ന് വർഷമായി കടലിൽ നിന്ന് കാര്യമായ തോതിൽ മത്സ്യം ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ട് നടത്തിയിരുന്ന വിപണനം കടലിലെ മത്സ്യക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലാണ്. പൊന്തു വള്ളത്തിൽ മത്സ്യബന്ധനശേഷം വലകുടഞ്ഞ് വഴിയോരങ്ങളിൽ തൊഴിലാളികൾ തന്നെ മീൻവില്പന നടത്തിയിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നു രക്ഷപ്പെടാനാണ് ഇങ്ങനെ വിൽക്കാൻ തുടങ്ങിയത്. മുൻകാലങ്ങളിൽ തൊഴിലാളികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് ഇടനിലക്കാർ വൻചൂഷണമാണ് നടത്തിയിരുന്നത്. ഇതിന് അറുതിയായതോടെ ഉപഭോക്താക്കൾക്കു ന്യായവിലയ്ക്ക് മീൻ കിട്ടിയിരുന്നു.
# പണിയായി റോഡ് പണി
ദേശീയപാത വികസനം നടക്കുന്നതും വഴിയോര മത്സ്യക്കച്ചവടർാക്കർക്ക് തിരിച്ചടിയായി. റോഡരികിൽ തൊഴിലാളികൾ വലകുടഞ്ഞ് നടത്തുന്ന മീൻ വില്പന വാഹനങ്ങളിൽ കടന്നുപോകുന്നവർക്ക് കൗതുക കാഴ്ചയായിരുന്നു. ഒരുകൂട്ടർ വല കുടയുമ്പോൾ ഒന്നോ രണ്ടോ പേർ വില്പനയ്ക്ക് നേതൃത്വം നൽകും. ഒന്നിലധികം വള്ളക്കാർ ചേർന്ന് പിടിക്കുന്ന മീനുമായി മലയോര ജില്ലകളിലെത്തി അവിടങ്ങളിലെ പാതയോരത്ത് മത്സ്യം വിൽക്കുന്ന പതിവുമുണ്ടായിരുന്നു. പൊന്ത് വള്ളത്തിൽ പിടിക്കുന്ന മത്സ്യങ്ങളാണ് ഇങ്ങനെ വിൽക്കുന്നതിൽ അധികവും. ചെമ്മീൻ, അയല, മത്തി, മണുങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവർക്ക് ലഭിക്കുന്നത്. രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം മീനിനോട് താത്പര്യമായിരുന്നു.
# മീൻ വില (കിലോഗ്രാമിന് രൂപയിൽ)
*മത്തി: 80-90
*അയല: 160-180
*ചെമ്മീൻ: 200-250
കുറഞ്ഞ വിലയ്ക്ക് കടപ്പുറത്ത് നിന്ന് വാങ്ങുന്ന മത്സ്യം കൊള്ളലാഭത്തിൽ വിൽക്കുകയും ഉറപ്പിച്ച ലേലത്തുക തൊഴിലാളികൾക്ക് നൽകാതിരിക്കുന്നതുമാണ് ഇടനിലക്കാരുടെ പതിവ്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാതയോരത്ത് തൊഴിലാളികൾ നേരിട്ട് മത്സ്യം വിൽക്കുന്നത്
എസ്. സന്തോഷ് കുമാർ, മത്സ്യത്തൊഴിലാളി, പല്ലന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |