അന്തിമവിധി ഇന്ന്, ആത്മവിശ്വാസം കൈവിടാതെ മുന്നണികൾ

Monday 04 May 2026 12:49 AM IST

തൊടുപുഴ: ആഴ്ചകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഫലപ്രഖ്യാപനം ഇന്ന് അറിയാമെന്നിരിക്കെ മുന്നണികളെല്ലാം അവസാനനിമിഷവും തികഞ്ഞ ആത്മവിശ്വാസത്തിൽ. കഴിഞ്ഞയാഴ്ച പുറത്തവിട്ട എക്സിറ്റ്പോൾ ഫലങ്ങളിൽ ജില്ലയിൽ പലമണ്ഡലങ്ങളിലും യു.ഡി.എഫിനാണ് മുൻ തൂക്കം പ്രവചിച്ചിരുന്നെങ്കിലും എൽ.ഡി.എഫ് നേതൃത്വം ഇത് പാടെ തള്ളുകയും മികച്ചമുന്നേറ്റം നടത്തുമെന്ന് ആവർത്തിക്കുകയും ചെയ്തു. മാത്രമല്ല പരമ്പരാഗത യു.ഡി.എഫ് കോട്ടയായ തൊടുപുഴയിൽ ഒരു അട്ടിമറിവിജയം സംഭവിച്ചേക്കാമെന്ന അവകാശവാദവുമുണ്ട്. പെട്ടികുറക്കുമ്പോൾ നില മുൻ കാലങ്ങളിലേതിനെക്കാൾ മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എയും. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. പതിനൊന്നരയോടെ അഞ്ച് മണ്ഡലങ്ങളിലെയും ചിത്രം വ്യക്തമാകും. ആദ്യമെണ്ണിത്തുടങ്ങുക പോസ്റ്റൽവോട്ടുകളാണ്. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളായിരിക്കും എണ്ണുക. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രം പൈനാവ് ഏകലവ്യമോഡൽ റസിഡൻഷ്യൽ സ്കൂളാണ്. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം കുട്ടിക്കാനം മരിയഗിരി ഇ.എം.എച്ച്.എസ്.എസും, ദേവികുളം മണ്ഡലത്തിലെകേന്ദ്രം മൂന്നാർ ഗവ.ഹയർസെക്കൻഡറി സ്കൂളുമാണ്.

 ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് എം.എം മണി

ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് എം.എം മണി എം.എൽ.എ. അഞ്ചിടത്തും എൽ.ഡി.എഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും മണി കൂട്ടിച്ചേർത്തു. തൊടുപുഴയുടെ കാര്യംഉറപ്പ് പറയുന്നില്ലെങ്കിലും തള്ളിക്കളയുന്നില്ല. ഇവിടെ ജയിച്ചാലും അത്ഭുതപ്പെടാനില്ല. ഉടുമ്പൻചോലയിൽ ജയം ഉറപ്പാണ്. കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും എം.എം മണി പറഞ്ഞു.

വോട്ടെടുപ്പ്കഴിയുമ്പോൾ എൻ.ഡി.എ മികച്ച മുന്നേറ്റമുണ്ടാക്കും. എല്ലായിടത്തും നില മെച്ചപ്പെടുത്തുമെന്നത് ഉറപ്പാണ് '' അഡ്വ.പ്രതീഷ് പ്രഭ ( എൻ.ഡി.എ ജില്ലാകൺവീനർ )

യു.ഡി.എഫ് അഞ്ചിടത്തും മികച്ചമുന്നേറ്റമുണ്ടാക്കും. ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കം വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്'' പ്രൊഫ.എം.ജെ ജേക്കബ് ( യു.ഡി.എഫ് ജില്ലാകൺവീനർ )