അവസാന ലാപ്പിലേക്ക് മലയോര ഹൈവേ

Monday 04 May 2026 12:16 AM IST

 പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ-വിതുര ഭാഗത്ത് നിർമ്മാണം വേഗത്തിൽ

പാലോട്: പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ നിർമ്മാണം അവസാന ലാപ്പിലേക്ക്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഉൾപ്പെട്ട പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര വരെയുള്ള ഒമ്പതര കിലോമീറ്ററിൽ നിർമ്മാണം വേഗത്തിലായതോടെയാണിത്. കഴിഞ്ഞ എട്ടുവർഷമായി ഇവിടെ നിർമ്മാണ ജോലികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

പലഭാഗങ്ങളിലായി തകർന്നു കിടക്കുകയായിരുന്ന റോഡിലെ നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിരുന്നത്. ചില ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന വീതിമാത്രം നിലനിറുത്തിയാണ് പണി നടക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ അടുത്തിടെയാണ് പരിഹരിച്ചത്.

നിലവിൽ കൊച്ചുകരിക്കകം മുതൽ കൊപ്പം വരെയുള്ള റോഡിൽ ടാറിംഗ് ജോലികൾ പൂർത്തിയായി. ഇക്ബാൽ കോളേജ് തെന്നൂർ റോഡിൽ മെറ്റൽ പാകിയിട്ടത് അപകടങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാർ എം.എൽ.എക്ക് പരാതി നൽകിയതിനെ തുടർന്ന് നേരത്തെ കരാർ ഏറ്റെടുത്തിരുന്ന റിവൈവ് എന്ന കമ്പനിയെ വീണ്ടും ഇവിടത്തെ നിർമ്മാണം ഏല്പിച്ചു. മണ്ണും പൊടിയും സഹിച്ച് കഴിഞ്ഞിരുന്ന നാട്ടുകാർക്ക് ഏറെ ആശ്വാസമാണ് കൊച്ചുകരിക്കകം റോഡിലെ ടാറിംഗ്.

കന്നുമാമൂട് മുതൽ നന്ദാരപ്പടവ് വരെ

---------------------------------------------------------------

തമിഴ്നാട് അതിർത്തിയായ കന്നുമാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാരപ്പടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്,ആര്യനാട്,വിതുര, പെരിങ്ങമ്മല,പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് നിർമ്മാണം.

കൊച്ചുകരിക്കകം പാലം

---------------------------------------------------- മലയോര ഹൈവേയുടെ നാലാം റീച്ചിൽ ഉൾപ്പെടുന്നതാണ് കൊച്ചുകരിക്കകം പാലം. വിതുര,പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഹൈവേ റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാലത്തിലൂടെ ഒരുവാഹനത്തിന് കഷ്ടിച്ച് പോകാനേ ഇടമുള്ളൂ. പാലത്തിന്റെ പുനർനിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 5.22 കോടി രൂപ അനുവദിച്ചതിനെ തുടർന്നുള്ള ടെൻഡർ നടപടികൾക്ക് തുടക്കമായി. 2024 ഒക്ടോബർ 17നാണ് ഭരണാനുമതി ലഭിച്ചത്. പാലത്തിന്റെ തകർച്ചയെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു.