കൊച്ചി: കൗമാരകാലത്തെ പ്രശ്നങ്ങളെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെയാണ് കുട്ടികൾ നേരിടേണ്ടതെന്ന് ചൈത്രം ഇമോഷണൽ സപ്പോർട്ട് സെന്റർ റിസോഴ്സ് പേഴ്സൺ കെ.കെ.സുനിൽകുമാർ പറഞ്ഞു. കടവന്ത്ര ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിൽ കേരളകൗമുദി എക്സൈസ്, പൊലീസ് വകുപ്പുകളുമായി ചേർന്ന് സംഘടിപ്പിച്ച ബോധപൗർണമി ലഹരിവിരുദ്ധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തിൽ മാത്രമാണ് ഇപ്പോൾ കൗമാരക്കാർ ശ്രദ്ധിക്കേണ്ടത്. ടീനേജ് പ്രശ്നങ്ങളെ മാതാപിതാക്കളും അദ്ധ്യാപകരും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും വേണം. ബാല്യത്തിനും യുവത്വത്തിനും ഇടയിലുള്ള കാലമായതിനാൽ കൗമാരക്കാർ അനിശ്ചിതത്വത്തിലൂടെയാവും കടന്നുപോവുക. സ്കൂളിലും വീട്ടുപരിസരങ്ങളിലും കൂട്ടുകാരിൽ നിന്നും അപമാനങ്ങളും അവഹേളനങ്ങളും നേരിടേണ്ടിവരും.
അവരുടെ ദേഷ്യവും വികാരപ്രകടനങ്ങളും സ്വാഭാവികമാണ്. വികാരങ്ങൾ അടക്കിവയ്ക്കാതെ പ്രകടിപ്പിക്കുക തന്നെവേണം. അതിന് കുടുംബത്തിലെ സ്വാതന്ത്ര്യം മറ്റെവിടെയും ലഭിക്കില്ല. തങ്ങളുടെ പ്രതികരണങ്ങൾ ഉറ്റവരെ വേദനിപ്പിക്കാതെ നോക്കണം. അഥവാ വേദനിപ്പിച്ചാൽ ശാന്തനാകുമ്പോൾ അവരോട് ക്ഷമാപണം നടത്തണം. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്നേഹം മറ്റെവിടെ നിന്നും കിട്ടില്ല.
പ്രശ്നങ്ങളും ആശങ്കകളും ഉള്ളിൽ ഒതുക്കരുത്. സഹിക്കാൻ കഴിയുന്നില്ലെന്ന് തോന്നിയാൽ രക്ഷിതാക്കളോടോ അദ്ധ്യാപകരോടോ സ്കൂളിലെ കൗൺസിലറോടോ മനസുതുറക്കുക തന്നെ വേണം. മനസ് ശാന്തമാകാൻ അത് ഉപകരിക്കും. പ്രായത്തിൽ മുതിർന്നവരുമായി കൂട്ടുകൂടുന്നത് കഴിവതും ഒഴിവാക്കണം. പഠനത്തിന് തന്നെയാകണം മുൻഗണന. ജീവിതത്തിൽ മുന്നേറണമെങ്കിൽ അറിവുകൾ ആർജിച്ചുകൊണ്ടേയിരിക്കണം. സമൂഹത്തെ സൂക്ഷ്മമായി നോക്കി കാണണം. വായന ശീലമാക്കണം. പുതിയ കഴിവുകളും അറിവുകളും സ്വന്തമാക്കണമെന്നും സുനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |