കൊച്ചി: ഒരു സമരം കൊണ്ട് കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി മീവ ജോളി താരമായി. മിവയത്തേടി അഭിനന്ദനങ്ങളും പരിഹാസങ്ങളും പ്രവഹിക്കുകയാണ്. കഴിഞ്ഞ ദിവസം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിന് പൊലീസ് പിടികൂടുന്ന ചിത്രങ്ങൾ വൈറലായതും കോൺഗ്രസ് നേതൃത്വം മിവയ്ക്കായി രംഗത്തിറങ്ങിയതുമാണ് കാരണം.
ഇതുകൊണ്ടൊന്നും തളരില്ല. സമരങ്ങൾ പുത്തരിയല്ലെന്നാണ് മിവയുടെ നിലപാട്. സമരങ്ങളുടെ പേരിൽ 15ലേറെ കേസുകളുണ്ട്. എറണാകുളം, ആലുവ, തൃക്കാക്കര തുടങ്ങി എം.ജി. യൂണിവേഴ്സിറ്റിയിലെ സമരമുഖങ്ങളിൽ നിന്നുള്ളതാണ് കേസുകൾ. കോതമംഗലത്ത് ഭർതൃവീട്ടീൽ നിയമവിദ്യാർത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിലെ സമരവുമായി ബന്ധപ്പെട്ട സമൻസ് കഴിഞ്ഞ ദിവസമാണ് കിട്ടിയതെന്ന് മിവ പറഞ്ഞു.
വനിതാപൊലീസാണ് വനിതകളെ നേരിടേണ്ടതെന്നിരിക്കെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അംഗീകരിക്കാനാകില്ല. ഇനിയും കോൺഗ്രസ് സമരമുഖങ്ങളിൽ സജീവമായുണ്ടാകും. മൂന്നര വർഷമായി ബോയ് കട്ട് ചെയ്ത താൻ ബോഡി ഷെയിമിംഗ് വരെ നേരിടേണ്ടിവന്നെന്നും മിവ പറയുന്നു.
ഏഴ് വർഷം മുൻപ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് മിവ വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചത്. 26കാരിയായ മിവ പ്ലസ്ടുവിന് ശേഷം പോളിടെക്‌നിക്കിലും അവിടെ നിന്ന് കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ നിന്ന് ലാറ്ററൽ എൻട്രിയിൽ ബി.ടെക് ബിരുദവും നേടി. അതിനുശേഷമാണ് കാലടി ശങ്കരാചാര്യ കോളേജിൽ കഴിഞ്ഞ വർഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനത്തിന് ചേർന്നത്.
കൽപ്പണിക്കാരനായ ജോളിയും മിൽമ ജീവനക്കാരിയായ ബീനയുമാണ് മാതാപിതാക്കൾ. നിവയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |