കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള പ്രശ്നം ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജലക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ടെന്നും വാട്ടർ അതോറിട്ടി അധികൃതർ ഇത് ഗൗരവത്തിലെടുക്കണമെന്നും ജസ്റ്റിസ് ഷാജി. പി. ചാലി പറഞ്ഞു. മരട് നഗരസഭയിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നെട്ടൂർ സ്വദേശി ഇ.എൻ. നന്ദകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വാക്കാൽ പരമാർശം. മരട് നഗരസഭയിൽ ജലക്ഷാമം രൂക്ഷമാണെന്ന് ഹർജി പരിഗണിച്ചപ്പോൾ ഹർജിക്കാരൻ വ്യക്തമാക്കി. തുടർന്ന് ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള എതിർ കക്ഷികളോടു വിശദീകരണം തേടി ഹൈക്കോടതി ഹർജി മാർച്ച് രണ്ടിലേയ്ക്ക് മാറ്റി.
മരട് നഗരസഭയിലെ ഒന്നു മുതൽ 33 വരെയുള്ള ഡിവിഷനുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ഹർജിയിൽ പറയുന്നു. ഫെബ്രുവരി 18 മുതൽ ജലക്ഷാമം രൂക്ഷമാണെന്നു മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നുണ്ട്. എന്നാൽ വാട്ടർ അതോറിറ്റിയുടെ മരട് ഡിവിഷനിലെ എക്സിക്യുട്ടീവ് എൻജിനിയർ ജലക്ഷാമം പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ മേഖലയിലെ ജനകീയ സമിതിയുടെ ചെയർമാനെന്ന നിലയിൽ ഹർജിക്കാരൻ ഫെബ്രുവരി 25 നു മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടർക്കുമടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |