കോലഞ്ചേരി: നീണ്ട ഇടവേളക്ക് ശേഷം പച്ചക്കറി വിലയ്ക്ക് ഹാലിളകി, അതുക്കും മേലെ കോഴി വിലയും. ഒരാഴ്ചകൊണ്ട് കിലോയ്ക്ക് 30 രൂപയിലധികം മാറ്റമാണ് പച്ചക്കറി ചിലയിനങ്ങളിൽ വന്നിരിക്കുന്നത്. കോഴിവില ഒന്നര സെഞ്ച്വറിയോട് അടുക്കുകയാണ് ഇന്നലെ വില 146 ലെത്തി. വിലയിൽ കുഞ്ഞനായിരുന്ന തക്കാളിയാണ് ഒറ്റയടിക്ക് കൂടി നില മെച്ചപ്പെടുത്തിയത്. തൊട്ടു പിന്നാലെ കാരറ്റുമുണ്ട്. സ്ഥിരത വിലയിൽ തുടർന്ന സവാള കുതിപ്പ് തുടങ്ങിയിട്ടുണ്ട്. വില എവിടെ വരെ എത്തും എന്ന് കണ്ടറിയണം. കുറെ നാളായി 25-30 ൽ തുടരുന്ന വിലയാണ് ഘട്ടംഘട്ടമായി കയറി 38ലെത്തിയത്. മുൻ വർഷങ്ങളിൽ കിലോ 200 വരെ എത്തിയ ചരിത്രവുമുണ്ട്.
തമിഴ്‌നാട്ടിലെ പച്ചക്കറികൃഷിയെ മഴ ചതിച്ചതാണ് വിലക്കുതിപ്പിന് കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. മുൻ വർഷം ഇതേ സമയത്തും പച്ചക്കറി വില വൻ മുന്നേറ്റത്തിലായിരുന്നു. ഒരാഴ്ച മുമ്പു വരെ 30 രൂപയിൽ നിന്ന പയർ, ബീൻസ്, വെണ്ട ഇനങ്ങൾ 45-60 രൂപയായി. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. അപ്രതീക്ഷിതമാണ് വിലക്കയറ്റം. ചെങ്കോട്ട, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് വെണ്ടയ്ക്ക പച്ചക്കറി മാർക്കറ്റിൽ എത്തുന്നത്. മഴയും കൃഷി കുറഞ്ഞതുമാണ് വെണ്ടയുടെ വിലവർദ്ധനയ്ക്ക് കാരണം. മൈസൂരുവിലെ മഞ്ഞിൽ ബീൻസിനുണ്ടായ നാശമാണ് ബീൻസിന്റെ വില കുതിക്കാൻ കാരണം. പച്ചക്കറിക്കൊപ്പം മീൻ വിലയും ഉയർന്നതോടെ അടുക്കള ബഡ്ജറ്റിന് തിരിച്ചടിയായിട്ടുണ്ട്. ചെറിയ മീനുകൾക്കെല്ലാം തന്നെ വില 200 നു മുകളിലാണ്.
ഇന്നലെ കോഴി കിലോ വില 146 ലെത്തി. ഒറ്റയാഴ്ച കൊണ്ട് 30 രൂപയാണ് കൂടിയത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോഴി റോക്കറ്റിലേറിയത്. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.കോഴി ഫാമുകളിൽ വില കൂട്ടി വിൽക്കുന്നതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴി വരുന്നത് കുറഞ്ഞതുമാണ് വിലകൂടാൻ കാരണമായി കച്ചവടക്കാർ പറയുന്നത്. ലോക്ക് ഡൗണിന് ശേഷം മത്സ്യമാംസ മാർക്കറ്റുകൾ തുറന്നപ്പോൾ കോഴിയിറച്ചിക്കും പോത്തിറച്ചിക്കും വിലകൂടിയ സാഹചര്യമാണുള്ളത്. ഗ്രാമീണ മേഖലയിലെ ചിലയിടങ്ങളിൽ പോത്തിറച്ചി 350 ൽ 375 ലേക്ക് ഉയർന്നിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പോത്തിനെ എത്തിക്കുന്നത്. ഡീസൽ വില വർദ്ധനവാണ് വില ഉയരാൻ കാരണമായി പറയുന്നത്.
സവാള 38
ഉരുളക്കിഴങ്ങ് 36
മത്തൻ, കുമ്പളം 24
ചെറുനാരങ്ങ 86
കായ 40
മുരിങ്ങക്കോൽ 80
ക്യാരറ്റ് 80
പയർ 50
തക്കാളി 48
ബീറ്റ് റൂട്ട് 55
വെണ്ടക്ക 45
ബീൻസ് 55
നാടൻ പയർ 90
പച്ചമുളക് 35
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |