കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മാണത്തിലെ അഴിമതികഥകൾക്ക് പിന്നാലെ പണിപൂർത്തീകരിച്ച വൈറ്റില ഫ്ലൈ ഓവറിന്റെ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും വിവാദത്തിൽ. ഫ്ലൈ ഓവറിൽ മഴവെള്ളം ഒഴുക്കിവിടാനായി ഇട്ട ചൂടുവെള്ളം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പൈപ്പാണ് ചൂടേറിയ വിവാദത്തിനു വഴി തുറന്നത്.
93 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുവെള്ളം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ക്ലോറിനേറ്റഡ് പോളിവിനൈൽ ക്ലോറൈഡ് (സി.പി.വി.സി.) പൈപ്പുകൾ ഇവിടെ സ്ഥാപിച്ചത് എന്തിനു വേണ്ടിയെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
ലക്ഷ്യം കൺസൾട്ടൻസി ഫീസ് വർദ്ധിപ്പിക്കൽ
ഉയർന്ന കൺസൾട്ടൻസി ഈടാക്കാനാണത്രെ ഈ തന്ത്രം. ടെൻഡർ വാല്യുവിന്റെ മൂന്നും അഞ്ചും ഏഴും ശതമാനം തുകയാണ് കൺസൾട്ടൻസികൾ ഫീസായി വാങ്ങുന്നത്. ടെൻഡർ തുക വർധിപ്പിച്ചാൽ കൂടുതൽ തുക ഫീസായി ലഭിക്കും. എങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് വിശദീകരിക്കാൻ പൊതുമരമാത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയറോ മറ്റുദ്യോഗസ്ഥരോ തയാറാകുന്നുമില്ല.
പാഴായത് 20ലക്ഷത്തിലേറെ
വൈറ്റില ഫ്ലൈ ഓവറിൽ സി.പി.വി.സി പൈപ്പുകൾ സ്ഥാപിക്കാൻ ചെലവായത് 22.17 ലക്ഷം രൂപ. കുണ്ടന്നൂർ ഫ്ലൈ ഓവറിൽ ഇതേ ആവശ്യത്തിന് ഉപയോഗിച്ച സാധാരണ പി.വി.സി പൈപ്പിനായത് 94,000 രൂപ മാത്രം. വ്യത്യാസം 21,23,000രൂപ...
അറിയാൻ അരവർഷം
വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസ് നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത് ആറു മാസങ്ങൾക്ക് ശേഷം. പൊതുമരമാത്ത് വകുപ്പിന് നൽകിയ അപേക്ഷ റോഡ് ഫണ്ട് ബോർഡ്, ആർ.ബി.ഡി.സി.കെ തുടങ്ങിയ ഓഫീസുകളിൽ കറങ്ങിയ ശേഷമാണ് മറുപടിയായത്. പൊതുമരാമത്ത് വകുപ്പും കേരള റോഡ് ഫണ്ട് ബോർഡും നൽകിയ മറുപടിയിലാണ് 22.17 ലക്ഷം രൂപയുടെ സി.പി.വി.സി പൈപ്പാണ് ഇട്ടതെന്ന മറുപടി ലഭിച്ചത്. അനുബന്ധ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല. ബോയിലറുകൾ, വൻകിട ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് സി.പി.വി.സി പൈപ്പുകൾ ഉപയോഗിക്കുക.
വൈറ്റില ഫ്ലൈ ഓവർ
കുണ്ടന്നൂർ ഫ്ലൈ ഓവർ
വ്യത്യാസം- 21,23,000
വിജിലൻസ്, പൊതുമരാമത്ത് മന്ത്രി എന്നിവരെ സമീപിക്കും. നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.
എം.കെ.ഹരിദാസ്
വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |