കൊച്ചി: ഉദ്ഘാടന മാമാങ്കങ്ങളിൽ പങ്കെടുക്കില്ല, ശിലാഫലകങ്ങളിൽ പേരുവയ്ക്കില്ല, എന്തിനേറെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോസ്റ്റർപോലും അടിക്കില്ല. എടവനക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ (64), ആള് വേറെ ലെവലാ. ഫലകമില്ലെങ്കിലും പഞ്ചായത്ത് ഓഫീസിന്റെ തിരുമുറ്റത്ത് 365 ദിവസവും കായ്ഫലം നല്കുന്നൊരു നെല്ലിമരം ഈ മഹാന്റെ പേരിലുണ്ട്.
2006 ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഇക്ബാൽ നട്ടതാണ് ആ നെല്ലിമരം. സാധാരണ നെല്ലി പൂക്കുന്നതും കായ്ക്കുന്നതും വർഷത്തിൽ ഒരു സീസണിൽ മാത്രമാണ്. എന്നാൽ ഇക്ബാലിന്റെ 'പഞ്ചായത്ത് നെല്ലി' എന്നും കായ്ക്കും. സീസണിൽ വിളവ് കൂടുതൽ ആയിരിക്കുമെന്ന് മാത്രം.
1995 മുതൽ 2020 വരെ നടന്ന എല്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇക്ബാൽ ഈസിയായി ജയിച്ചുകയറി. സ്ഥാനാർത്ഥി എന്ന നിലനിലയിൽ നാമനിർദ്ദേശ പത്രിക നല്കും. പ്രചാരണത്തിന് വേണ്ടി നയാപൈസ ചെലവഴിക്കില്ല. 2015 ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ഥാനാർത്ഥി സ്ഥലത്തുപോലും ഉണ്ടായിരുന്നില്ല. മൂത്തമകളുടെ പ്രസവവുമായി ബന്ധപ്പെട്ട് അമൃത ആശുപത്രിയിലായിരുന്നു. എന്നിട്ടും ആകെ പോൾ ചെയ്ത 700 ൽ 362 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇക്ബാൽ വിജയിച്ചു. 2020 ൽ പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി ഒരു നോട്ടീസ് ഇറക്കി. ഫലം വന്നപ്പോൾ വിജയം ഇക്ബാലിനൊപ്പമായിരുന്നു. 2000- 2003, 2006- 2010 ൽ പ്രസിഡന്റ് ആയി. 2020 മുതൽ വൈസ് പ്രസിഡന്റ് ആണ്. 1995- 2020 ൽ ശേഷിക്കുന്ന കാലമെല്ലാം സാദാമെമ്പർ ആയിരുന്നു.
ബ്ലോക്ക് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നി നിലകളിൽ കോൺഗ്രസ് (ഐ) പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1989 ൽ എടവനക്കാട് സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ജനപ്രതിനിധി എന്ന നിലയിലുള്ള രംഗപ്രവേശം. നിലവിൽ ഒരു ദശാബ്ദമായി പാർട്ടി പദവികളൊന്നുമില്ല. പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഓണറേറിയം വാങ്ങുമെങ്കിലും ടി.എ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റാറില്ല. ജനപ്രതിനിധി എന്ന നിലയിൽ പല ചെലവുകളുമുള്ളതുകൊണ്ടുമാത്രമാണ് ഓണറേറിയം പറ്റുന്നത്. വാർഡിലെ ആരെങ്കിലും വന്ന് മരുന്നുവാങ്ങാനൊ മറ്റ് അടിയന്തര ആവശ്യങ്ങൾക്കൊ പണം ചോദിച്ചാൽ അതങ്ങ് കൊടുക്കുകയും ചെയ്യും. നല്ലനിലയിൽ ജീവിച്ചുപോകാൻ ചെമ്മീൻ കയറ്റുമതി ബിസിനസ് ഉള്ളതുകൊണ്ട് പൊതുപ്രവർത്തനത്തിൽ നിന്നുള്ള വരുമാനം വീട്ടിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നാണ് ഇക്ബാൽ പറയുന്നത്.
നെല്ലിമരത്തിൽ നിന്ന് വരുമാനം
വർഷം മുഴുവൻ ഫലം കിട്ടുന്ന നെല്ലിയുടെ വിളവെടുപ്പ് അവകാശം ലേലം ചെയ്തു കൊടുക്കുകയാണ്. കഴിഞ്ഞവർഷം വരെ 2000 രൂപയായിരുന്നു വാർഷിക പാട്ടത്തുക. ഇത്തവണ അത് 1200 ന് കൊടുത്തു. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലാണെങ്കിലും റോഡിൽ നിന്ന് പറിക്കാവുന്നതുകൊണ്ട് കരാറുകാരനെ വെട്ടിച്ച് ആവശ്യക്കാർ നേരിട്ട് വിളവെടുക്കും. അതുകൊണ്ട് കരാറുകാരന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത്തവണ പാട്ടം കുറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |