കൊച്ചി: പേമാരിയുടെയും വെള്ളക്കെട്ടിന്റെയും ദുരിതങ്ങൾക്കിടെയാണ് പുതിയ കളക്ടർ രേണുരാജ് ചുമതലയേറ്റത്. ട്രെയിനിംഗിന്റെ സമയത്ത് പത്തു മാസം കളക്ടറേറ്റിലും രണ്ടു മാസം ഫോർട്ടുകൊച്ചി സബ് കളക്ടറായും പ്രവർത്തിച്ച പരിചയമുണ്ട്. ഏഴു വർഷത്തിനു ശേഷമുള്ള മടങ്ങിവരവിൽ കൊച്ചി ആകെ മാറി. പ്രളയവും കൊവിഡും ജില്ലയെ കാര്യമായി ബാധിച്ചെന്ന് കളക്ടർ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ആർ.ഹരികുമാർ, സെക്രട്ടറി എം.സൂഫി മുഹമ്മദ് എന്നിവർ പങ്കെടുത്തു. വെള്ളക്കെട്ട്, തകർന്ന റോഡുകൾ, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് കളക്ടർ സംസാരിക്കുന്നു.
കോടതിക്ക് റിപ്പോർട്ട് നൽകി
റോഡിലെ കുഴികൾ അടച്ചത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ചു. ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ ഏജൻസികൾക്കാണ് റോഡിന്റെ ചുമതല. കോടതി ഇടപെടലിനെ തുടർന്ന് അടിയന്തരമായി കുഴികൾ അടയ്ക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തിലെ സംഘം ഇത് വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോടതിയുടെ നിർദ്ദേശപ്രകാരമായിരിക്കും തുടർനടപടികൾ.
റോഡുകളെ കുറിച്ചു പഠിക്കണം
റോഡുകൾ നന്നാക്കാനുള്ള ശരിക്കുള്ള സമയം ഇതല്ല. മഴപെയ്തുകൊണ്ടിരിക്കുമ്പോൾ റോഡുകൾ നന്നാക്കുന്നത് പ്രായോഗികമല്ല. റോഡുകളുടെ തകരാറുകൾ സാങ്കേതികമായി പഠിക്കേണ്ട കാര്യമാണ്.നിലവിൽ ഒരു കരാറുകാരനെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലയിൽ നിന്ന് ആവശ്യപ്പെട്ടിട്ടില്ല.
മുൻഗണനാ വിഷയങ്ങൾ
എറണാകുളം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന കൊച്ചി കാൻസർ ചികിത്സാകേന്ദ്രത്തിന്റെ വികസനത്തിന് പ്രഥമപരിഗണന നൽകും. തിരുവനന്തപുരത്തെ ആർ.സി.സിയെ പോലെ മികച്ച സ്ഥാപനമാക്കുകയാണ് ഉദ്ദേശം. മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവയുടെ വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കും. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും മാലിന്യ നിർമ്മാർജ്ജനത്തിനും പ്രാമുഖ്യം നൽകി തുടർ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും.
മുല്ലശേരി കനാൽ നവീകരണം
കൊച്ചി കോർപ്പറേഷൻ, സി.എസ്.എം.എൽ തുടങ്ങി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടു നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കും. മുല്ലശേരി കനാൽ നവീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പ്രളയദുരിതാശ്വാസം
ജില്ല പ്രളയദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തും. പ്രളയ ദുരിതാശ്വാസ സഹായം അർഹർക്ക് ലഭ്യമാകുന്നെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |