കൊച്ചി: 'ഒന്നിനു പിറകെ ഒന്നായി കേസുകൾ. അന്വേഷണങ്ങൾ, ജോലി സമ്മർദ്ദം കൂടുമ്പോൾ അല്പനേരം ഓഫീസിന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കും. നീണ്ടുകിടക്കുന്ന കൊച്ചി കായലും പച്ചപ്പും തരുന്നൊരു മാനസികാശ്വാസമുണ്ട്. തിരുവനന്തപുരത്ത് അതുകിട്ടില്ല. ശരിക്കും കൊച്ചിയെ മിസ് ചെയ്യും. തിരുവനന്തപരും സിറ്റി പൊലീസ് കമ്മിഷണറായി സ്ഥലം മാറിപ്പോകുന്ന സിറ്രി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു രണ്ടുവർഷത്തെ കൊച്ചി ജീവിതത്തെക്കുറിച്ച് കേരളകൗമുദിയുമായി സംസാരിക്കുന്നു.
കൊച്ചിയിലേക്ക് വരുമ്പോൾ എന്തായിരുന്നു മനസിൽ ?
മദ്ധ്യകേരളത്തിലെ ആദ്യത്തെ പോസ്റ്രിംഗ്. ആശങ്കയോടെയാണ് വന്നത്. പക്ഷേ നാട്ടുകാരും കൊച്ചി കാഴ്ചകളും എന്നെ അത്ഭുതപ്പെടുത്തി. അത്രയ്ക്ക് സഹകരണമായിരുന്നു നാട്ടുകാർക്ക്. നല്ലകാര്യമാണെങ്കിൽ അംഗീകരിച്ച് ഒപ്പം നിൽക്കാനുള്ള മനസ് കൊച്ചിക്കാർക്കുണ്ട്. പിന്നെ കൊച്ചി കാഴ്ചകൾ. അതുപിന്നെ പറയേണ്ടല്ലോ..
കേസുകളേറെ രജിസ്റ്റർ ചെയ്യുന്ന സ്ഥലമാണ് കൊച്ചി, ബുദ്ധിമുട്ടിപ്പിച്ച കേസുകൾ ഉണ്ടായിട്ടുണ്ടോ ?
വൈഗ കൊലക്കേസ് അന്വേഷണം അല്പം ബുദ്ധിമുട്ടിച്ചു. വൈകാതെ പ്രതിയെ പിടികൂടാനുമായി. മികച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് കൊച്ചി സിറ്രി പൊലീസിലുള്ളത്. സിറ്റി പൊലീസിന്റെ ശക്തിയും അതാണ്. നരബലിയുൾപ്പെടെ അടുത്ത കാലത്തെ നിരവധി കേസുകൾ ഇതിന് ഉദാഹരണമാണ്.
ലഹരി ഹബ് എന്ന ചീത്തപ്പേര് മാറ്റാനാകുമോ ?
ചുരുങ്ങിയ നാളിൽ മാത്രം നിരവധി ലഹരിവേട്ടകൾ കൊച്ചിയിൽ നടത്തി. ലഹരിക്കേസിൽ പിടിച്ചാൽ പിടിച്ചതാണ്. ഒരു നീക്കുപോക്കുമുണ്ടാകില്ല. ചെറിയ കേസിൽ ആറും ഏഴും തലത്തിൽ വരെയാണിപ്പോൾ അന്വേഷണം പോകുന്നത്. അങ്ങനെ വിദേശികളെ വരെ പിടികൂടി. ലഹരിമാഫിയക്കെതിരെ നിരന്തര പോരാട്ടത്തിലാണ്. വൈകാതെ കൊച്ചി ഈ മോശം പേര് മാറ്രിയെടുക്കും.
സി.ബി.ഐ അനുഭവം കൊച്ചയിൽ ഗുണമായോ ?
കൊച്ചിയിൽ രജിസ്റ്റർ ചെയ്യുന്ന കേസിന്റെ 100 ഇരട്ടി വ്യാപ്തിയുള്ള കേസുകളാണ് സി.ബി.ഐ കൈകാര്യം ചെയ്യുന്നത്. ബാങ്കിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ് സി.ബി.ഐയിലിരിക്കെ കൈകാര്യം ചെയ്തിരുന്നത്. സി.ബി.ഐയുടെ അന്വേഷണ രീതികൾ കൊച്ചിയിലെ പലകേസുകളിലും പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട്. പല ബാങ്കിംഗ് തട്ടിപ്പുകേസുകളിലും പണം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്കുള്ള മാറ്രം?
കുടുംബം തിരുവനന്തപുരത്താണ്. മക്കളുടെ പഠനത്തിൽ അല്പം ശ്രദ്ധനൽകേണ്ട സമയമാണിപ്പോൾ. അതുകൊണ്ട് തലസ്ഥാനത്തേക്കുള്ള മാറ്റം ചെറുതല്ലാത്തൊരു സന്തോഷവുമാണ്. പിന്നെ തിരുവനന്തപുരം സുപരിചിതമായ നാടുകൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |