കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററിക്കു പകരം ചാർജുള്ളവ അതിവേഗം മാറ്റി ഘടിപ്പിക്കുന്ന സ്വാപ്പിംഗ് സ്റ്റേഷനുകൾ എറണാകുളത്തും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ഒരുവർഷം മുന്നേ സ്ഥാപിച്ച 10 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾക്ക് പുറമേയാണിത്.
നിലവിൽ അഞ്ച് സ്വാപ്പിംഗ് സ്റ്റേഷനുകളാണ് പിയാജിയോയുടെ സഹകരണത്തോടെ എറണാകുളത്ത് സ്ഥാപിച്ചത്. വൈറ്റില ജനത, പാലാരിവട്ടം മാമംഗലം, നോർത്ത് ലിസി ജംഗ്ഷൻ, എറണാകുളം ഡി.എച്ച് റോഡ്, തോപ്പുംപടി എന്നിവിടങ്ങളിലാണ് സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.
നൂറോളം ഓട്ടോറിക്ഷകൾ ഇപ്പോൾ ബാറ്ററി മാറ്റി എറണാകുളത്ത് ഓടുന്നുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ബാറ്ററി മാറ്റമാണ് ആദ്യം നടപ്പാക്കുന്നത്. ഒരു ചാർജിംഗിൽ ഓട്ടോറിക്ഷ 80 കിലോമീറ്റർ ഓടും. ചാർജ് തീരാറാകുമ്പോൾ സ്വാപ്പിംഗ് സ്റ്റേഷനിലെത്തി ബാറ്ററി മാറ്റാം.
30 കിലോ വാട്ടിന്റെ ഒരു സ്‌റ്റേഷനിൽ 1.5 കിലോ വാട്ടിന്റെ 14 ബാറ്ററികൾ ഉണ്ടാകും. ബാറ്ററിയുടെ വിലയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെ ഒരു സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 30ലക്ഷത്തിന് മുകളിൽ ചെലവ് വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഓട്ടോറിക്ഷയ്ക്ക് മാത്രമുള്ള ചാർജിംഗ് സ്റ്റേഷനുകളാണ് ഇത്. ഇരുചക്ര വാഹനങ്ങൾക്കും ഉപയോഗിക്കാം പക്ഷേ അങ്ങനെയുള്ള ഇരുചക്ര വാഹനങ്ങൾ വന്നിട്ടില്ല. എറണാകുളത്ത് മഹേന്ദ്രയും പിയാജിയോയും കൂടുതൽ വൈദ്യുത ഓട്ടോറിക്ഷകൾ പുറത്തിറക്കിയിട്ടുള്ളത്.
ചാർജിംഗ് ഫീസ്
എ.ടി.എം മാതൃകയിൽ (ആർ.എഫ്.ഐ.ഡി) കാർഡ് നൽകും.
ചാർജിംഗ് സ്റ്റേഷനിലോ കമ്പനി ഓഫീസിലോ ടോപ് അപ്പ് ചെയ്യാം
160 രൂപ മുതൽ ടോപ്പ് അപ്പ്
കാർഡിൽ 320 രൂപ ഉണ്ടെങ്കിൽ സ്വാപ്പിംഗ് സാദ്ധ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |